ദുബായ്: കോവിഡ് വാക്സിൻ എടുക്കുന്നതും പിസിആർ ടെസ്റ്റ് നടത്തുന്നതും നിമിത്തം റംസാൻ വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ലെന്ന് മതപണ്ഡിതർ. ദുബായ് മതകാര്യ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് മഹാമാരിയുടെ വ്യാപനം തടയുക എന്ന ഉദേശത്തോടെയുള്ള വാക്സീൻ വ്രതാനുഷ്ഠാനത്തിനു തടസമല്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നോന്പ് എടുത്തവർക്കും വാക്സീൻ എടുക്കാനും പിസിആർ ടെസ്റ്റ് നടത്താനും അനുമതിയുണ്ടെന്ന് ഗ്രാൻഡ് മുഫ്തിയും ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീറ്റീസ് മേധാവിയുമായ ഷെയ്ഖ് ഡോ. അഹ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഹദ്ദാദ് പറഞ്ഞു.
വിശപ്പടക്കുകയോ ക്ഷീണം മാറ്റുകയോ എന്ന ഉദേശത്തോടെയല്ല കോവിഡ് വാക്സിൻ എടുക്കുന്നത് എന്നതുകൊണ്ട് വ്രതത്തിന്റെ ചൈതന്യത്തെ നഷ്ടപ്പെടുത്തുന്നില്ല. രോഗ സ്ഥിരീകരണത്തിനായി സ്രവമെടുത്തോ, രക്തമെടുത്തോ ഉള്ള പരിശോധനകളും വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ല. വാക്സിൻ എടുത്തവർ മനപൂർമല്ലാതെ ഛർദിച്ചാലും നോന്പു മുറിയില്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഛർദിയും പനിയും മാറാനായി മരുന്നു കഴിച്ചാൽ നോന്പു നഷ്ടപ്പെടും. ഇങ്ങനെയുള്ളവർ രോഗം മാറിയ ശേഷം മറ്റൊരു ദിവസം പകരം നോന്പെടുത്താൽ മതിയാകുമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കോവിഡ് വാക്സിനും പിസിആർ പരിശോധനയും റംസാൻ വ്രതകാലത്തും നടത്താം
11:38 PM Mar 08, 2021 | Deepika.com