കുവൈറ്റ് സിറ്റി : അറുപതാമത് ദേശീയ ദിനാഘോഷ നിറവിലാണ് കുവൈറ്റ്. 1961 ജൂണ് 19നാണ് കുവൈറ്റ് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. ആധുനിക കുവൈറ്റിന്റെ ഇന്നത്തെ പുരോഗതിക്ക് കാരണമായ അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസബാഹിനോടുള്ള ആദരവായി അദ്ദേഹം ഭരണമേറ്റെടുത്ത ദിവസമായ 1950 ഫെബ്രുവരി 25ന്റെ സ്മരണയിൽ ആ ദിവസം ദേശീയദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ ദിവസത്തെ കൂടി ഓർമ്മപ്പെടുത്തിയാണ് ഫെബ്രുവരി 25, 26 തീയതികളിൽ ദേശീയ ദിനങ്ങളായി ആഘോഷിക്കുന്നത്.
കർശനമായ കോവിഡ് നിയന്ത്രണമുള്ളതിനാൽ ആഘോഷപരിപാടികളും ഒത്തുകൂടലുകളും വിലക്കിയിട്ടുണ്ട്. രാജ്യത്തെ മിക്ക കെട്ടിടങ്ങളും ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചും തെരുവുകൾ കൊടിതോരണങ്ങൾ തൂക്കിയും രാജ്യം ദേശീയദിനം ആഘോഷിക്കുന്നു.
കഴിഞ്ഞ വർഷം ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് രാജ്യത്ത് കൊറോണ കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യം ഇതുവരെ കാണാത്ത ആരോഗ്യ അടിയന്തരവസ്ഥയിലൂടെയാണ് ഒരു വർഷമായി കടന്ന് പോകുന്നത്. ഇടയ്ക്ക് അൽപം കേസുകൾ കുറഞ്ഞെങ്കിലും കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണമാണുള്ളത്. സാധാരണ കാണുന്നത് പോലെ ജനം തെരുവുകളിൽ ഇറങ്ങി ആഘോഷിക്കുകയോ കൂട്ടം കൂടുകയോ ചെയ്യരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹീന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ ദേശീയ ആഘോഷ പരിപാടികളാണ് ഈ വർഷത്തേത്. അതിനിടെ ദേശീയദിനം ആഘോഷിക്കുന്ന കുവൈറ്റിന് ഐക്യദാർഢ്യവുമായി ഖത്തറും ബഹ്റിനും ഒമാനും സൗദിയും വിവിധ കെട്ടിടങ്ങളിൽ അലങ്കാര പ്രദർശനങ്ങൾ നടത്തി. ഖത്തറിന്റെ തെരുവുകളിൽ വ്യാപകമായി കുവൈറ്റ് പതാക അലങ്കരിച്ചതായി അവിടെനിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അറുപതാം ദേശീയ ദിനാഘോഷ നിറവിൽ കുവൈറ്റ്
12:36 AM Feb 26, 2021 | Deepika.com