റിയാദ് : കോവിഡിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിന്റെ തുടർച്ചയായ നടപടികൾ തികച്ചും അപലപനീയമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കേളി കലാസാംസ്കാരിക വേദി. നിരവധി പ്രയാസങ്ങൾ സഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കേളി സെക്രട്ടറിയറ്റ് പ്രതിഷേധക്കുറിപ്പിൽ കുറ്റപ്പെടുത്തി.
വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികൾ വരുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നാട്ടിൽ എയർപ്പോർട്ടിൽ ഇറങ്ങിയതിനുശേഷം കണ്‍ഫർമേറ്ററി മോളിക്യുളാർ ടെസ്റ്റും നടത്തണമെന്നാണ് കേന്ദ്രസർക്കാരിന്റെ ഫെബ്രുവരി 22ലെ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ളത്. വിദേശത്ത് 5000 രൂപയിലധികമുള്ള തുക മുടക്കിയാണ് പ്രവാസികൾ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടുന്നത്. അതിനു ശേഷം 72 മണിക്കൂറിനുള്ളിൽ വീണ്ടും 2000 രൂപക്കടുത്തുള്ള മറ്റൊരു ടെസ്റ്റ് കൂടി വേണമെന്ന് നിർബന്ധിക്കുന്നത് പ്രവാസികളോട് കാട്ടുന്ന കടുത്ത ദ്രോഹമാണ്. കൊറോണ വാക്സിൻ എടുത്തവർക്കും, കൊച്ചു കുട്ടികൾക്കും ഈ നിബന്ധന ബാധമാണെന്നതും വിദേശത്ത് നിന്നും കുടുംബമായി നാട്ടിലെത്താൻ പദ്ധതിയിട്ട പ്രവാസികളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നതെന്ന് കേളി അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ പ്രവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക: കേളി
12:26 AM Feb 26, 2021 | Deepika.com