കുവൈറ്റ്: പ്രവാസികൾക്ക് അധിക ബാധ്യത നിർബന്ധമായി നടപ്പിലാക്കുന്ന സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ബാബു ഫ്രാൻസീസ്.
കേന്ദ്ര സർക്കാരിന്റെ പുതുക്കിയ ഉത്തരവു പ്രകാരം ഏകദേശം 3000 രൂപയോളമാണ് കുട്ടികൾ ഉൾപ്പടെ ഓരോ പൗരനും 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റിന് ആയി വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മുന്പ് നൽകേണ്ടി വരുന്നത്. 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം കൈയിൽ വച്ച് മണിക്കൂറുകൾക്കകം നാട്ടിലെത്തിയാൽ വീണ്ടും പൈസ കൊടുത്തുകൊണ്ട് വിമാനത്താവളത്തിൽ അടുത്ത പരിശോധനയ്ക്ക് വിധേയരാകുക എന്നുള്ളത്, സാന്പത്തിക പ്രതിസന്ധി മൂലം വിദേശത്ത് നിന്ന് മടങ്ങിവരുന്ന യാത്രകാർക്ക് ഇത് അധിക ബാധ്യതയാണ്.
കോവിഡ് മൂലം ജോലി നഷ്ടമായവർ, ശന്പളം വെട്ടികുറക്കപ്പെട്ടവർ, ബിസിനസ് പരാജയം മൂലം പ്രതിസന്ധിയിലായവർ, സന്ദർശ വിസയിൽ പോയി മടങ്ങുന്നവർ തുടങ്ങി ഭൂരിഭാഗം പേരും സാന്പത്തികമായി വളരെ മോശം അവസ്ഥയിലാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. ആയതിനാൽ വിമാനത്താവളത്തിലെ പണമടച്ചുള്ള പിസിആർ പരിശോധന പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന്് ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രവാസികൾക്ക് അധിക ബാധ്യത നിർബന്ധമായി നടപ്പിലാക്കുന്ന സർക്കാർ നടപടി പിൻവലിക്കണം: ഓവർസീസ് എൻസിപി
12:04 AM Feb 25, 2021 | Deepika.com