ദുബായ് : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനത്തിനു തുടക്കമായി.
യാത്രയ്ക്ക് പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഇല്ലാതെ ടിക്കറ്റ് ചെക്കിംഗ് കൗണ്ടർ മുതൽ വിമാനത്തിലേയ്ക്ക് കയറും വരെ മുഖം മാത്രം കാണിച്ചു നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന അതിനൂതന സംവിധാനത്തിനാണ് തുടക്കമായത്.
ഇരട്ടകളെപ്പോലും തിരിച്ചറിയാനാവുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇവിടെ നടപ്പാക്കുന്നത്. അഞ്ചുമുതൽ ഒന്പത് സെക്കൻഡിനുള്ളിൽ യാത്രാനടപടി പൂർത്തിയാവുകയും ചെയ്യും. വിമാന ടിക്കറ്റ് ചെക്കിംഗ് കൗണ്ടറിന് മുന്നിൽ സ്ഥാപിച്ച കാമറയിൽ നോക്കുക എന്നതാണ് ഇതിലെ ആദ്യഘട്ടം. തുടർന്ന് ഇമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച കാമറയിൽ മുഖംകാണിച്ചാൽ സിസ്റ്റത്തിലുള്ള മുഖവും കണ്ണും യാത്രക്കാരന്േറതാണെന്ന് ഉറപ്പുവരുത്തുകയും അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നായി തുറക്കപ്പെടുകയും ചെയ്യും. എന്നാൽ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ആദ്യതവണ അവരുടെ പാസ്പോർട്ട് വിവരങ്ങൾ രജിസ്റ്റർചെയ്തിരിക്കണം. മുഖം സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. തുടർയാത്രകൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല.
ബയോമെട്രിക് സംവിധാനത്തിൽ പാസ്പോർട്ട് ആവശ്യമില്ലെങ്കിലും യാത്രക്കാർ എല്ലാരേഖകളും കൈവശം കരുതണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ആദ്യഘട്ടത്തിൽ എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ്, ഫാസ്റ്റ്ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 17 വയസിനു മുകളിലുള്ള യാത്രക്കാർക്ക് ബയോമെട്രിക് പാതയിൽ രജിസ്റ്റർ ചെയ്യാം. കോവിഡ് പശ്ചാത്തലത്തിൽ ബയോമെട്രിക് പാത സുരക്ഷിതമായ യാത്രാനടപടിയാണ് പ്രാധാനം ചെയ്യുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
മുഖം കാണിച്ചാൽ യാത്ര നടത്താം; ദുബായ് അന്തരാഷ്ട്ര വിമാനത്താവളം ഹൈടെക്കാകുന്നു
11:38 PM Feb 24, 2021 | Deepika.com