വാഷിംഗ്ടൻ: യുഎന്നിലെ യുഎസ് അംബാസഡറായി ലിൻഡ തോമസ് ഗ്രീൻഫീൽഡ് നിയമിതയായി. പ്രസിഡന്റ് ബൈഡന്റെ നോമിനിയായ ലിൻഡയുടെ നിയമനം യുഎസ് സെനറ്റ് 20 വോട്ടുകൾക്കെതിരെ 78 വോട്ടുകളോടെ അംഗീകരിച്ചു.
സത്യപ്രതിജ്ഞയ്ക്കുശേഷം ന്യുയോർക്കിലുള്ള യുഎൻ ആസ്ഥാനത്തെത്തി യുഎൻ സെക്രട്ടറി ജനറൽ ആന്േറാണിയോ ഗുട്ടറസിന് ഔദ്യോഗിക രേഖകൾ സമർപ്പിക്കും. കാബിനറ്റ് പദവിയാണ് അംബാസഡർക്ക് യുഎസ് നൽകിയിട്ടുള്ളത്.
ആഗോളതലത്തിൽ അമേരിക്കയുടെ നേതൃത്വം പുനഃസ്ഥാപിക്കുവാൻ ബൈഡൻ നടത്തുന്ന ശ്രമത്തിന് ഉത്തമ ഉദാഹരണമാണ് ലിൻഡ തോമസിന്റെ നിയമനമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. അമേരിക്കൻ മൂല്യങ്ങളോടുള്ള കടപ്പാട് സൂക്ഷിക്കുന്ന, നല്ലൊരു നയതന്ത്രജ്ഞയാണ് യുഎസ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ലിൻഡ തോമസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1952 നവംബർ 22ന് ലൂസിയാനയിലെ ബേക്കറിലാണ് ലിൻഡയുടെ ജനനം. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സനിൽ നിന്നും പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി (ബ്യൂറോ ഓഫ് പോപുലേഷൻ 2004 2006), ഡെപ്യൂട്ടി അസി. സെക്രട്ടറി (ആഫ്രിക്കൻ അഫയേഴ്സ് 2006 2008) പാക്കിസ്ഥാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് പ്രതിനിധിയായി പ്രവർത്തിച്ച പരിചയവും ലിൻഡയ്ക്കുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡാ തോമസിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു
11:16 PM Feb 24, 2021 | Deepika.com