റിയാദ് : ജോലിക്കിടെ പരിക്കേറ്റ പ്രസന്നൻ കൊച്ചുകുഞ്ഞിനെ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു.
അൽഖർജ് ന്യൂ സനയ്യയിൽ നാലു വർഷത്തിലധികമായി ലൈയ്തിൽ ജോലി ചെയ്തു വരികയായിരുന്നു കൊല്ലം ശൂരനാട് സ്വദേശിയായ പ്രസന്നൻ. ജോലിക്കിടയിൽ ഇരുന്പ് കഷണം കാലിൽ തറച്ചു കയറുകയും ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കാലിൽ പഴുപ്പ് കയറി കാൽ മുറിച്ചു മാറ്റേണ്ട അവസ്ഥയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും നാലു വർഷമായി സ്പോണ്സർ ഇക്കാമയോ, എക്സിറ്റ് റീഎൻട്രിയോ അടിച്ചു നൽകാത്തതിനാൽ അതിനു സാധിച്ചില്ല. തുടർന്നാണ് കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ സമീപിച്ച് നാട്ടിൽ പോകാൻ സഹായം അഭ്യർഥിച്ചത്.
കേളി പ്രവർത്തകർ സ്പോണ്‍സറെ സമീപിച്ചെങ്കിലും ഭാരിച്ച സാന്പത്തിക ബാധ്യതകൾ ഏറ്റെടുക്കേണ്ടി വരുമെന്ന് ഭയന്ന് സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് ഇന്ത്യൻ എംബസിയുമായും സൗദി തൊഴിൽകാര്യ വകുപ്പുമായും ബന്ധപ്പെട്ട് നാട്ടിൽ പോകാനാവശ്യമായ രേഖകൾ തയ്യാറാക്കി നൽകുകയുമാണുണ്ടായത്.
കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിലാണ് പ്രസന്നനെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.
റിയാദിൽ ജോലിയ്ക്കിടെ പരിക്കേറ്റ കൊല്ലം സ്വദേശിയെ നാട്ടിലെത്തിച്ചു
11:47 PM Feb 22, 2021 | Deepika.com