അരിസോണ: സംസ്ഥാനത്തു കോവിഡ് 19 രോഗികളുടെ എണ്ണം 8,00,000 കവിഞ്ഞതായും മരണ സംഖ്യ15,000 ത്തിലധികമായതായും ഫെബ്രുവരി 17ന് പുറത്തിറക്കിയ പ്രസ്താവനയിൽ സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.
ബുധനാഴ്ച 1,315 പുതിയ പോസിറ്റീവ് കേസുകളും, 82 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവർ 8,00,155 പേരും മരണസംഖ്യ 15,063 ആയി ഉയർന്നു. ജനുവരി മധ്യത്തോടെ ഉയർന്ന രോഗവ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും താങ്ക്സ് ഗിവിംഗിനു ശേഷം കുറഞ്ഞുവരുന്നതായും അധികൃതർ പറയുന്നു. കഴിഞ്ഞ ആഴ്ച 90,406 പേർക്ക് കോവിഡ് 19 പരിശോധന നടത്തിയപ്പോൾ 9 ശതമാനം മാത്രമായിരുന്നു പോസിറ്റീവ് ഫലം.
കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി കോവിഡ് പോസിറ്റീവ് കേസുകൾ 1781.71 ആണ്. ഫെബ്രുവരി ആദ്യവാരം ഉണ്ടായതിനേക്കാൾ മരണനിരക്കിൽ വർധന ഉണ്ടായത് ആശാവഹമല്ല.
സിഡിസിയുടെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമാണ് അരിസോണക്ക്. രോഗികളുടെ എണ്ണത്തിൽ 11ാം സ്ഥാനവും.
രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത ചില രോഗികൾ രോഗം പരത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നു. ചെറിയ ചുമയോ, നേരിയ പനിയോ ഉള്ളവർ രോഗലക്ഷണങ്ങൾ കാര്യമാക്കാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തി രോഗം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
അരിസോണയിൽ കോവിഡ് മരണം 15,000 കവിഞ്ഞു, 8,00,000 രോഗികൾ
11:13 PM Feb 18, 2021 | Deepika.com