വാഷിംഗ്ടണ്‍ ഡിസി: 50,000 ഡോളർ വരെയുള്ള വിദ്യാഭ്യാസ വായ്പ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്ന് പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎൻഎൻ ടൗണ്‍ഹാൾ മീറ്റിംഗിലാണ് ബൈഡൻ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.
ബെർണി സാന്റേഴ്സ് ഉൾപ്പെടെയുള്ള ഡമോക്രാറ്റിക് സെനറ്റർമാർ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തി കാട്ടിയ വിദ്യാർഥികളുടെ ഈ ആവശ്യം അംഗീകരിക്കുമെന്ന വിശ്വാസത്തിൽ പതിനായിര കണക്കിന് വിദ്യാർഥികളാണ് ബൈഡന് അനുകൂലമായി വോട്ട് ചെയ്തത്. ബർണി സാന്േറഴ്സ് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറുന്പോൾ വിദ്യാർഥികളുടെ ഈ ആവശ്യം ബൈഡൻ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്.
ബൈഡൻ അധികാരമേറ്റ ഉടനെ നടത്തിയ പ്രസ്താവനയിലും വിദ്യാഭ്യാസ വായ്പ ഒഴിവാക്കുമെന്ന് സൂചന നൽകിയിരുന്നു. 43 മില്യണ്‍ വിദ്യാർഥികൾക്ക് ഫെഡറൽ സഹായമായി നൽകിയിരുന്ന വിദ്യാഭ്യാസ ധനം 50,000 ഡോളർ വീതം എഴുതി തള്ളണമെങ്കിൽ ഖജനാവിൽ നിന്നും ഒരു ട്രില്യണ്‍ ഡോളർ എങ്കിലും ചിലവാക്കേണ്ടി വരുമെന്നാണ് ബൈഡൻ പറയുന്നത്.
ഹാർവാർഡ്, യെൽ, പെൻ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുന്നതിനു സ്റ്റുഡന്റ് ലോണ്‍ ലഭിച്ചവർക്ക് ഇളവ് നൽകുന്ന ഇത്രയും സംഖ്യ ഉപയോഗിച്ചു. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനും, കമ്മ്യൂണി കോളേജുകളിൽ സൗജന്യ പഠനത്തിനും ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
സ്റ്റുഡന്റ് ലോണ്‍, സ്റ്റിമുലസ് ചെക്ക്, 15 ഡോളർ മിനിമം വേതനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ വ്യക്തമായ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചു സെനറ്റ് മെജോറട്ടി ലീഡർ ചക്ക് ഷൂമ്മർ, സെനറ്റർ എലിസബത്ത് വാറൻ, അലക്സാണ്ടർ ഒക്കേഷ എന്നിവർ ഇതിനകം തന്നെ അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻഷ
വിദ്യാഭ്യാസ വായ്പ എഴുതി തള്ളൽ തീരുമാനം സമീപഭാവിയിലൊന്നുമുണ്ടാകില്ലെന്ന് ബൈഡൻ
11:12 PM Feb 18, 2021 | Deepika.com