നെന്മാറ: അപ്രതീക്ഷിതമായി പെയ്ത മഴയിൽ നെല്ല് കൊയ്ത കർഷകർ നെല്ലുണക്കാൻ ബുദ്ധിമുട്ടുന്നു. ഒന്നാംവിള കൊയ്ത്ത് ആരംഭിച്ച പാടങ്ങളിലെ നെല്ല് സപ്ലൈകോയുടെ സംഭരണ തിയതിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതും കർഷകരെ ഏറെ വലച്ചിരിക്കുകയാണ്.
ലഭ്യമായ സ്ഥലങ്ങളിലും കളപ്പുരകളിലും പരിമിതമായ തൊഴിലാളികളെ ഉപയോഗിച്ച് ഉണക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം പെയ്ത കനത്ത മഴ നെല്ല് നനയാനിടയാക്കിയത്. പ്ലാസ്റ്റിക് ഷീറ്റുകളും ടാർപ്പായയും ഉപയോഗിച്ച് മൂടി വയ്ക്കാറുണ്ടെങ്കിലും സിമന്റ് തറ ഉൾപ്പെടെ മഴയിൽ നനഞ്ഞത് നെല്ല് ഉടനടി ഉണക്കിയെടുക്കാൻ പറ്റാത്ത സ്ഥിതി ഉണ്ടാക്കുന്നു.
നനഞ്ഞ നെല്ല് പ്ലാസ്റ്റിക് ഷീറ്റുകൾ ഇട്ട് മൂടി വയ്ക്കേണ്ടിവരുന്നത് നെല്ലിന്റെ നിറത്തിലും ഗുണനിലവാരത്തിൽ മാറ്റം ഉണ്ടാവാനും കൂടുതൽ ഈർപ്പം ഉള്ളവ മുളയ്ക്കാനും സാധ്യതയുണ്ടെന്നു കർഷകർ പറയുന്നു. തുലാവർഷത്തിന്റെ സ്വഭാവത്തോടെ ഉച്ച കഴിഞ്ഞതും തുടർച്ചയായ ദിവസങ്ങളിൽ മഴ പെയ്യുന്നത് കർഷകരുടെ ദുരിതമായി മാറുന്നു. പകൽ സമയങ്ങളിൽ പരിമിതമായി മൂന്നും നാലും മണിക്കൂർ മാത്രമേ നെല്ലുണക്കിയെടുക്കാൻ വെയിൽ കിട്ടുന്നുള്ളൂ എന്നതും നെല്ല് ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടാകുന്നു. നല്ല വെയിലുള്ള സമയങ്ങളിൽ കൊയ്തെടുത്ത നെല്ലുകളിൽ പോലും രാത്രിയിലെ മഞ്ഞും മഴയും മൂലം നെല്ലിൽ അന്തരീക്ഷ ഈർപ്പം ശേഷിക്കുന്നതിനാൽ നെല്ല് ഒന്നോ രണ്ടോ ദിവസം വെയിലിൽ ഉണക്കിയെടുത്തില്ലെങ്കിൽ കൂട്ടിയിട്ട നെല്ല് ചൂടായി മുളച്ചു പോവാനോ നിറം മാറാനോ സാധ്യതയുണ്ട്. സപ്ലൈകോയുടെ നെല്ല് സംഭരണം ഉടൻ നടന്നില്ലെങ്കിൽ കൂടുതൽ മേഖലകളിൽ കൊയ്ത്ത് സജീവമാകുന്നതോടെ കർഷകരുടെ ദുരിതവും വർധിക്കുമെന്ന് തിരുവഴിയാട് മേഖലയിലെ കർഷകർ പറയുന്നു.
പ്രതീക്ഷിക്കാതെ മഴ; നെല്ല് കൊയ്തെടുത്ത കർഷകർ ദുരിതത്തിൽ
12:46 AM Oct 08, 2022 | Deepika.com