കണ്ണൂർ: റിപ്പർ മോഡലിൽ യുവാവിനെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണമാല കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മട്ടന്നൂർ ഉളിയിൽ നരയൻപാറ സ്വദേശി നൗഷാദി(42)നെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂത്തുപറന്പിലെ ബാറിൽനിന്ന് അറസ്റ്റ് ചെയ്തത്. കണ്ണൂർ മേലെചൊവ്വ പാതിരിപ്പറന്പിൽ വാടകയ്ക്കു താമസിക്കുന്ന വലിയന്നൂർ ചാപ്പയിലെ എം.കെ. സിതേഷിനെ (30) യാണ് ആക്രമിച്ചത്.
ബാറിൽ വച്ച് പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് സിതേഷിന്റെ വീട്ടിലെത്തിയ നൗഷാദ് ഒന്നിച്ച് മദ്യപിച്ചു. തുടർന്ന് മദ്യലഹരിയിലായ സിതേഷിനെ വീടിന്റെ അടുക്കളയിലുണ്ടായിരുന്ന കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും രണ്ടു പവന്റെ മാല കവർന്ന് രക്ഷപെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിതേഷ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.
കവർന്ന മാല 70,000 രൂപയ്ക്ക് മട്ടന്നൂരിലെ ഒരു ജ്വല്ലറിയിൽ വിറ്റെന്ന് പ്രതി സമ്മതിച്ചതായി ഇൻസ്പെ
ക്ടർ ബിനുമോഹൻ പറഞ്ഞു. ഈ പണത്തിൽ കുറച്ച് ചെലവാക്കി. ബാറിലിരുന്ന് മദ്യപിക്കുമ്പോഴാണ് പ്രതി പിടിയിലാകുന്നത്. പരാതിക്കാരന് പ്രതിയെക്കുറിച്ച് യാതൊരു വിവരങ്ങളും നൽകാൻ സാധിക്കാത്തതുകൊണ്ടുതന്നെ പ്രതിയെ പോലീസിന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. സംഭവം റിപ്പോർട്ട് ചെയ്തയുടൻ സംഭവസ്ഥലത്തും പരിസരങ്ങളിലുമുണ്ടായിരുന്ന 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ 24 മണിക്കൂറിനകം പോലീസ് കണ്ടെത്തിയത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐ സി.എച്ച്. നസീബ്, എഎസ്ഐമാരായ രാഗേഷ്, എം.അജയൻ, സി. രഞ്ജിത്ത്, സിപിഒ നാസർ, രാജേഷ്, ബാബു മണി എന്നിവരും ഉണ്ടായിരുന്നു.
തലയ്ക്കടിച്ചു വീഴ്ത്തി യുവാവിന്റെ സ്വർണമാല കവർന്ന സംഭവം: ഒരാൾ അറസ്റ്റിൽ
12:29 AM Oct 08, 2022 | Deepika.com