പയ്യന്നൂര്‍: വൈദ്യുത വകുപ്പിനെ മറയാക്കി പുതിയ ഓൺലൈൻ തട്ടിപ്പ് സംഘം. വൈദ്യുത ബിൽ കുടിശികയാണെന്നും സന്ദേശം ലഭിച്ചയുടൻ കുടിശിക തീർത്തില്ലെങ്കിൽ വൈദ്യുതിബന്ധം വിഛേദിക്കുമെന്നും കാണിച്ചാണ് ഉപയോക്താക്കൾക്ക് സന്ദേശം എത്തുന്നത്.
പയ്യന്നൂരിലെ നിരവധി ഉപഭോക്താക്കള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം സന്ദേശങ്ങളെത്തിയത്.'കഴിഞ്ഞമാസത്തെ ബില്‍ അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ രാത്രി 9.30ന് വൈദ്യുതി വിച്ഛേദിക്കും. ദയവായി ഞങ്ങളുടെ ഇലക്ട്രിസിറ്റി ഓഫീസറെ വിളിക്കുക' എന്നാണ് രാത്രി എട്ടരയോടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ആളുകള്‍ക്ക് ലഭിച്ച സന്ദേശം. വിളിക്കാനുള്ള നന്പറും നൽകിയിട്ടുണ്ട്. ഈ നമ്പറില്‍ ചിലർ ബന്ധപ്പെട്ടപ്പോൾ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥൻ എന്നനിലയിലായിരുന്നു മറുപടി നൽകിയത്. ബില്ലടയ്ക്കാൻ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിർദേശിക്കുകയുമായിരുന്നു.
ഉപയോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. സംശയം തോന്നിയ ചിലർ വൈദ്യുത വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തട്ടിപ്പുസംഘം ഇത്തരത്തിൽ പണം അപഹരിച്ചതായാണ് വിവരം. ഇതോടെ ഉപയോക്താക്കൾ വഞ്ചിതരാകരുതെന്ന് കാണിച്ച് സംസ്ഥാന വൈദ്യുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈദ്യുത ബില്ലിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്
12:29 AM Oct 08, 2022 | Deepika.com