അദാനി കോടതിയെ തെറ്റിദ്ധരിപ്പിച്ചു: മോൺ. യൂജിൻ എച്ച്. പെരേര
11:08 PM Oct 07, 2022 | Deepika.com
വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതി ജീവന സമരപ്പന്തൽ പൊളിക്കുന്നതിനുള്ള ഉത്തരവിനായി അദാനി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ലത്തീൻ രൂപത വികാരി ജനറാളും സമരസമിതി ജനറൽ കൺവീനറുമായ മോൺ. യൂജിൻ എച്ച്. പെരേര. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുംവരെ സഹന സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആർഡിഒ നിയോഗിച്ച കമ്മീഷനും സമര പന്തൽ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.എന്നാൽ എല്ലാ കാര്യങ്ങളും കേട്ടും കണ്ടും മനസിലാക്കിയ കമ്മീഷനും തങ്ങളെ അവഗണിച്ചു. ഇന്നലെ വന്നത് തെറ്റിദ്ധാരണ മൂലം വന്ന വിധിയാണെന്നും വിധി പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും യൂജിൻ എച്ച്. പെരേര അറിയിച്ചു. സമരം തുടങ്ങി മാസങ്ങൾ കഴിഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിക്കുകയും പറ്റിക്കുകയും ചെയ്തു. ആവശ്യപ്പെട്ട ഏഴ് ആവശ്യങ്ങളിൽ ആറെണ്ണത്തിന് തീരുമാനമുണ്ടായെന്ന് പറയുന്ന സർക്കാർ ഒരെണ്ണത്തിന് പോലും ഉറപ്പു നൽകിയിട്ടില്ല. പുനരധിവാസത്തിനായി 5400 രൂപ വാടകയിനത്തിൽ നൽകാമെന്ന് പറയുന്ന അധികൃതർക്ക് വാടക വീടുകൾക്ക് നൽകാനുള്ള അഡ്വാൻസിനെക്കുറിച്ച് മിണ്ടാട്ടമില്ല. തീരശോഷണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയിലും കടുത്ത അവഗണനയാണ് സമ്മാനിച്ചത്. സമിതിയിൽവിദഗ്ദരായ മത്സ്യത്തൊഴിലാളി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന നിരന്തര ആവശ്യവും അട്ടിമറിക്കപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.