ചങ്ങനാശേരി: ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനോടു ചേര്‍ന്നുള്ള ഷെഡിന്റെ അടിത്തറ മാന്തി മറവുചെയ്ത കേസിൽ നാലു പ്രതികളെയും ഒരുമിച്ച് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ ഒരുമിച്ചു ചോദ്യം ചെയ്തെങ്കിലേ കേസിന്റെ പൂര്‍ണ വിവരങ്ങള്‍ തെളിയിക്കാനാകൂ എന്നാണ് പോലീസ് കരുതുന്നത്. ഒന്നാംപ്രതി മുത്തുകുമാര്‍ നാളുകളായി നടത്തിയ ആസൂത്രണമാണു കൊലപാതകത്തിനു പിന്നിലെന്നും പോലീസ് പറയുന്നു.
ബിന്ദുകുമാറിനെ ആലപ്പുഴയില്‍ നിന്നും വിളിച്ചുവരുത്തി മദ്യപിപ്പിച്ച് ലഹരിയിലാഴ്ത്തി, മനഃപൂര്‍വം വഴക്കിട്ട്, ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയെനാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതക കൃത്യനിര്‍വഹണത്തിനായി മുത്തുകുമാര്‍ സുഹൃത്തുക്കളും കുപ്രസിദ്ധ ക്രിമിനലുകളുമായ കോട്ടയം വിജയപുരം ചെമ്മരപ്പള്ളി പുളിമൂട്ടില്‍ വീട്ടില്‍ വിപിന്‍ ബൈജു (24), വിജയപുരം ചെമ്മരപ്പള്ളി പരുത്തൂപ്പറമ്പില്‍ വീട്ടില്‍ ബിനോയി മാത്യു (27) എന്നിവരെ കാര്യങ്ങള്‍ ഏല്‍പ്പിച്ചു. ഇവരുടെ സുഹൃത്തായ വിജയപുരം ചെമ്മരപ്പള്ളി പൂശാലില്‍ വീട്ടില്‍ വരുണ്‍ ജെ.സണ്ണി (29) പ്രതികള്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ നല്കിയെന്നു പോലീസ് പറഞ്ഞു. ഒന്നാംപ്രതി മുത്തുകുമാര്‍ ചങ്ങനാശേരി എസി റോഡില്‍ പൂവം കടത്ത് ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍വച്ചാണ് ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് കിഴക്കേവെളിയില്‍ വീട്ടില്‍ ബിന്ദുകുമാർ (45) കൊല ചെയ്യപ്പെട്ടത്. റിമാന്‍ഡില്‍ കഴിയുന്ന നാലു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നാലുപ്രതികളെയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നീക്കം
10:54 PM Oct 07, 2022 | Deepika.com