തൊടുപുഴ: ജില്ലയിൽ ആദ്യമായി കാർഷിക മേഖലയിൽ ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ പ്രദർശനം അഞ്ചിരി പാടശേഖരത്ത് നടത്തി. രാജ്യമൊട്ടാകെ ഉപയോഗത്തിൽ കൊണ്ടുവരുന്ന കാർഷിക സാങ്കേതിക വിദ്യകളുടെ അതിനൂതനമായ മാർഗങ്ങളിൽ ഒന്നാണ് ഡ്രോണ്‍ സാങ്കേതികവിദ്യ. കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവേ എന്നിവയിൽ ഡ്രോണുകളുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചിരി പാടശേഖരത്ത കർഷകർക്കായി ഡ്രോണ്‍ ഉപയോഗം പരിചയപ്പെടുത്തിയത്.
കുറഞ്ഞ അളവിൽ കൂടുതൽ കൃഷിയിടങ്ങളിലേക്ക് ചുരുങ്ങിയ സമയത്തിൽ വിളസംരക്ഷണ ഉപാധികൾ പ്രയോഗിക്കുന്നതിന് ഡ്രോണുകൾ വഴി സാധ്യമാകും. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും ഒരേ പോലെ ഡ്രോണ്‍ ഉപയോഗിച്ച് കളനാശിനിയും വളവും ഉൾപ്പെടെയുള്ളവ സ്പ്രേ ചെയ്യാൻ സാധിക്കും. ഇതിന് പുറമേ തൊഴിലാളി ക്ഷാമത്തിനും പരിഹാരമാകും. തൊഴിൽ സമയം കുറയ്ക്കുന്നതിന് പുറമേ കൂലിയിനത്തിലും ചെലവ് കുറയ്ക്കാമെന്നതും ഡ്രോണ്‍ ഉപയോഗത്തിന്റെ നേട്ടമാണ്. കൃഷി വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്മാം പദ്ധതി പ്രകാരം പത്തു ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകൾ കർഷകർക്ക് നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെ സബ്സിഡിയോടെ ലഭ്യമാകും.
ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തി പരിചയവും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത് പ്രസിഡന്റ് മിനി ജെറി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്, ത്രിതല പഞ്ചായത്തംഗങ്ങളായ ടോമി തോമസ്, സോമൻ ജയിംസ്, ഷാന്റി ബിനോയ്, ജാൻസി മാത്യു, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സി. അന്പിളി, അഗ്രികൾച്ചർ അസി. ഡയറക്ടർ ഡീന എബ്രഹാം, കൃഷി ഓഫീസർ ടി.ജി. ആര്യാംബ, സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.
ഇടുക്കി ജില്ലയിലെ പാടത്ത് ഇനി കാർഷിക ഡ്രോണുകളും
10:49 PM Oct 07, 2022 | Deepika.com