ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വാഹനാപകടം തുടർക്കഥയാകുന്നു. ഇന്നലെ ചെറുതോണിയിലും ഇടുക്കിയിലും വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ ചെറുതോണി പാലത്തിനു സമീപം മറിഞ്ഞാണ് അപകടമുണ്ടായത്. ആലപ്പുഴയില്‍ നിന്നു പെയിന്റുമായി കട്ടപ്പനയ്ക്കു വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലിനാണ് അപകടം. സ്കൂള്‍ വിട്ട സമയമായതിനാല്‍ ടൗണില്‍ തിരക്കുണ്ടായിരുന്നെങ്കിലും താലനാരിഴക്കാണ് വലിയ അപകടം വഴിമാറിയത്.
പമ്പിനുസമീപം വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം മനസിലായതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയാണ് വന്നത്. പാലത്തിനു സമീപം എതിരേ വന്നകാറിനെ രക്ഷിക്കുന്നതിന് വാന്‍ വെട്ടിച്ചപ്പോള്‍ റോഡിലുണ്ടായിരുന്ന കുഴിയില്‍ ചാടി മറിയുകയായിരുന്നു.
പെയിന്റ് ടിന്നുകള്‍ മുഴുവന്‍ റോഡില്‍ വീണു. കുറേ ടിന്നുകള്‍ പൊട്ടി റോഡിലൂടെ ഒഴുകിയതിനെത്തുടര്‍ന്ന് അരമണിക്കുറോളം ഗതാഗതം തടസപ്പെട്ടു. ഇടുക്കി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി റോഡ് വെള്ളമുപയോഗിച്ച് കഴുകിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
ആലപ്പുഴയിലെ റെഡ്കോണ്‍ ഏജന്‍സിയില്‍ നിന്നാണ് പെയിന്റ് കൊണ്ടുവന്നത്. ആലപ്പുഴ സ്വദേശി അഭിലാഷാണ് വാന്‍ ഓടിച്ചിരുന്നത്. അഭിലാഷിന് നിസാര പരിക്കുകളേറ്റു.
ചെറുതോണി ടൗണില്‍ ഈ സ്ഥലത്ത് നിരവധി അപകടങ്ങളുണ്ടാവുകയും ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വാനിനു മുമ്പില്‍പ്പെട്ട കാറില്‍ മൂന്നുയാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് കാര്‍ യാത്രികർക്ക് രക്ഷയായത്.
ഇന്നലെ ഇടുക്കിയിൽ പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടമുണ്ടായി. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഓട്ടോ പൂർണമായും തകർന്ന നിലയിലായിരുന്നു. വ്യാഴാഴ്ച ഇടുക്കി ആലിൻചുവട്ടിൽ പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞ് അപകടം ഉണ്ടായി.
റോഡരികിൽ
കൂട്ടിയിട്ടിരുന്ന
തടിയിൽ ഇടിച്ച്
കാർ മറിഞ്ഞു
ചെറുതോണി: റോഡരികിൽ കൂട്ടിയിട്ടിരുന്ന തടിയിൽ ഇടിച്ച് കാർനിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന അമ്പലമേട് സ്വദേശി ചെറിയാക്കതെറാപ്പേൽ സണ്ണിക്കാണ് പരിക്കേറ്റത്. കട്ടപ്പന-തോപ്രാംകുടി റോഡിൽ പ്രകാശിനു സമീപമാണ് അപകടം. റോഡരികിൽ കൂട്ടിയിട്ടിരുന്ന തടിയിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞ് വെയിറ്റിംഗ് ഷെഡിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
സണ്ണി മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടം കണ്ട് ഓടിക്കൂടിയവരാണ് ഇയാളെ തങ്കമണിയിലെ സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചത്.
പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രഥമ ശ്രുശ്രൂഷ നൽകി വിട്ടയച്ചു.
ജില്ലാ ആസ്ഥാനത്ത് അപകടം പതിവാകുന്നു
10:49 PM Oct 07, 2022 | Deepika.com