പാലാ: വേഗനിയന്ത്രണങ്ങള്‍ പാലിക്കാതെ അമിത വേഗം മൂലമുണ്ടാക്കുന്ന അപകടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് നടപ്പാക്കിയ വേഗപൂട്ട് സംവിധാനം കര്‍ശനമാക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് നിര്‍വാഹക സമിതി ആവശ്യപ്പെട്ടു.
ഇടക്കാലത്ത് നടപ്പാക്കിയ പദ്ധതി ഇപ്പോള്‍ വിസ്മരിക്കുകയും പാടേ ഒഴിവാക്കപ്പെട്ടിരിക്കുകയുമാണ്. സര്‍ക്കാര്‍ വാഹനങ്ങളില്‍ പോലും ഇത്തരം സംവിധാനങ്ങളില്ല. അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നവരെ സഹായിക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ഗുഡ് സമിരിറ്റന്‍ അവാര്‍ഡ് തുക (5000 രൂപ) ലഭ്യമാക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ കേന്ദ്ര പദ്ധതിക്കായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിഹിതം മുന്‍കൂര്‍ കൈമാറിയിട്ടുള്ളതാണ്. എന്നാൽ, കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കിയിരിക്കുന്ന ഈ സഹായ സമാശ്വാസ പദ്ധതിയില്‍നിന്നും ഇതേവരെ സഹായം ലഭ്യമാക്കിയിട്ടില്ലെന്ന് യോഗം ആരോപിച്ചു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തുന്നവര്‍ പരിസരവാസികളാണ്. വാടക വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നത്. വടക്കന്‍ചേരി ബസ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചവര്‍ക്ക് ഈ സമാശ്വാസ പദ്ധതിയില്‍ നിന്നു സഹായം ലഭ്യമാക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് ജയ്സണ്‍ മാന്തോട്ടം അധ്യക്ഷത വഹിച്ചു.
അമിതവേഗം തടയുവാന്‍ സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കണം: പാസഞ്ചേഴ്സ് അസോസിയേഷന്
10:17 PM Oct 07, 2022 | Deepika.com