എരുമേലി: ഇത്തവണത്തെ ശബരിമല സീസണിലും എരുമേലിയിൽ പഴയ രീതിയിൽ മാലിന്യ സംസ്കരണം നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സ്വീകരിച്ചതോടെ പ്രത്യേക പദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ കളക്ടറുടെ നിർദേശപ്രകാരം കളക്ടറേറ്റിൽനിന്ന് ഒരു ഉദ്യോഗസ്ഥ പഞ്ചായത്ത് ഓഫീസിൽ ചുമതലയേറ്റതിനൊപ്പം മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത് ജനപ്രതിനിധികളുമായി കളക്ടറുടെ നിർദേശപ്രകാരം ചർച്ച നടത്തി. ശബരിമല സീസണിലെ മാലിന്യ സംസ്കരണത്തിന്റെ മേൽനോട്ടം കളക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥയ്ക്കായിരിക്കും.
സംസ്കരണം ഇനി ഏജൻസികൾക്ക്
ഇന്നലെ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ ജില്ലാ കളക്ടറുടെ നിർദേശങ്ങൾ വിശദീകരിച്ചു. സീസണിൽ മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേക പദ്ധതിയെ കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. മത്സരാടിസ്ഥാനത്തിൽ ടെൻഡർ നൽകി മാലിന്യ സംസ്കരണം വിവിധ ഏജൻസികൾക്ക് കൈമാറണമെന്നാണ് കളക്ടർ നൽകിയ നിർദേശങ്ങളിൽ പ്രധാനം. മൂന്ന് ഏജൻസികൾക്ക് സംസ്കരണം കൈമാറണം. കൂടാതെ മാലിന്യങ്ങൾ വേർതിരിച്ചു വേണം പഞ്ചായത്ത് അധികൃതർ ശേഖരിക്കേണ്ടത്. ഇതിനായി പഞ്ചായത്ത് ഉത്തരവ് പുറപ്പെടുവിക്കണം. എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും പഞ്ചായത്തിന്റെ ഹരിത കർമ സേനയ്ക്ക് ഖരം, പ്ലാസ്റ്റിക്, അജൈവം എന്നിങ്ങനെ പ്രത്യേകം വേർതിരിച്ച് മാലിന്യങ്ങൾ നൽകണമെന്നും ഒപ്പം യൂസർ ഫീ നൽകണമെന്നുമാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. ഇങ്ങനെ അല്ലാതെ മാലിന്യങ്ങൾ നൽകുന്നതും ഉപേക്ഷിച്ചു കളയുന്നതും ശിക്ഷാർഹമായിരിക്കും. പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് ഇത്തരക്കാർക്കെതിരേ കേസും പിഴയും കർശന നടപടികളും സ്വീകരിക്കണം.
ദേവസ്വം ബോർഡിലും ഉഴപ്പ് വേണ്ട
ദേവസ്വം ബോർഡിന്റെ ലേലം മാറ്റി വയ്പ്പിച്ചാണ് ഇത്തവണ ജില്ലാ കളക്ടർ എരുമേലിയിലെ മാലിന്യ സംസ്കരണ വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ദേവസ്വം ലേലം ചെയ്തു നൽകുന്ന ഇനങ്ങളിൽ മാലിന്യ സംസ്കരണം സംബന്ധിച്ച് വ്യവസ്ഥ ചെയ്യണമെന്ന് കളക്ടർ നിർദേശം നൽകിയതോടെയാണ് ലേലം മാറ്റി വെയ്ക്കേണ്ടി വന്നത്. ലേലം ചെയ്തു നൽകുമ്പോൾ മാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്വം ആയി ഏറ്റെടുക്കണം. അതിനാവശ്യമായ തുക കരുതൽ നിക്ഷേപമായി ലേല തുകയ്ക്കൊപ്പം നൽകണം. യൂസർ ഫീ നൽകി മാലിന്യങ്ങൾ ഹരിത കർമ സേനയ്ക്ക് കൈമാറണം. നിരോധിത പ്ലാസ്റ്റിക് പടില്ല. എന്നിവയുൾപ്പടെയുള്ള വ്യവസ്ഥകൾ ലേല കരാറിൽ ഉൾപ്പെടുത്താമെന്ന് ദേവസ്വം സമ്മതിച്ചിട്ടുണ്ട്.
കക്കൂസ് മാലിന്യം തോട്ടിൽ വേണ്ട
ശുചി മുറികളുടെ സംസ്കരണ പ്ലാന്റുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്നും ഇവയുടെ ശേഷി പരിശോധിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. മുൻ സീസണുകളിൽ കക്കൂസ് മാലിന്യങ്ങൾ തോടുകളിൽ ഒഴുക്കി വിടുന്നതായി പരാതി ഉയർന്നിരുന്നു. തോടുകൾ മണിമലയാറിലാണ് ചേരുന്നത്. മണിമലയാറിലാകട്ടെ എരുമേലി മുതൽ മണിമല വരെ വിവിധ കുടിവെള്ള പദ്ധതികളുടെ 26 പമ്പിംഗ് സ്റ്റേഷനുകളാണുള്ളത്. കക്കൂസ് മാലിന്യങ്ങൾ നദിയിൽ എത്തുന്നതോടെ കുടിവെള്ള പദ്ധതികളും നദിയും മത്സ്യ സമ്പത്തും തീരപ്രദേശങ്ങളിലെ കിണറുകളും ജലാശയങ്ങളുമെല്ലാം മലിനമാവുകയാണ്.
കളക്ടർ കർക്കശമാണ്
ഇക്കഴിഞ്ഞ മാർച്ച് മാസം മുതൽ ശബരിമല തീർഥാടന കാലത്തെ മാലിന്യ സംസ്കരണം സംബന്ധിച്ച് മൂന്ന് യോഗങ്ങൾ ജില്ലാ കളക്ടർ വിളിച്ചു ചേർത്തിരുന്നു. ഓരോ യോഗത്തിന് മുമ്പും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി മീറ്റിംഗ് നടത്തിയിരുന്നു. യോഗങ്ങളിൽ ഉയർന്ന മാലിന്യ സംസ്കരണത്തിനുള്ള നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ വീ്ഴ്ച വന്നതോടെയാണ് കർശന ടപടികളിലേക്ക് ഇപ്പോൾ കടന്നിരിക്കുന്നത്.
മുന്നൊരുക്കത്തിന് 50 ലക്ഷത്തിന്റെ പദ്ധതി
മാലിന്യ നിർമാർജനത്തിന് പ്രാധാന്യം നൽകി എരുമേലിയിൽ തീർഥാടന മുന്നൊരുക്കങ്ങൾക്ക് പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അറിയിച്ചു. ഇതിനായി 50,32,000 രൂപയാണ് ചെലവിടുക. ഈ തുക സർക്കാർ നൽകുന്ന ശബരിമല സ്പെഷൽ ഫണ്ടിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ മറ്റ് ഫണ്ടുകളും പ്രതീക്ഷിക്കുന്നു. ശബരിമല സീസൺ ആരംഭിക്കാനിരിക്കെ ഇടത്താവളങ്ങളിലെ പഞ്ചായത്തുകളോട് ശബരിമല ഫണ്ട് അനുവദിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കാൻ സർക്കാർ നിർദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി എരുമേലി പഞ്ചായത്ത് തയാറാക്കിയ പദ്ധതികളിൽ മാലിന്യ സംസ്കരണത്തിനാണ് കൂടുതൽ ഫണ്ട് കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെ തെരുവ് വിളക്കുകളും കടവുകളിൽ വെളിച്ചവും ഏർപ്പെടുത്തുന്നതിന് പത്ത് ലക്ഷവും ടൗണിലും പരിസരങ്ങളിലും നിരീക്ഷണ കാമറ സംവിധാനം ഫലപ്രദമാക്കുന്നതിന് പത്ത് ലക്ഷവും കാനനപാത ശുചീകരണത്തിന് നാല് ലക്ഷവും ചെലവിടും. സീസണിൽ ദിനം പ്രതി ടൗണിൽ കുമിഞ്ഞു കൂടുന്ന ജൈവ -അജൈവ മാലിന്യങ്ങൾ ഹരിത കർമ സേന, വശുദ്ധി സേന, സന്നദ്ധ പ്രവർത്തകർ എന്നിവർ മുഖേനെ ശേഖരിച്ച് ലോറികളിൽ കമുകിൻകുഴിയിലെ യുണിറ്റിൽ എത്തിക്കും. മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിന് 100 മീറ്റർ ഇടവിട്ട് ട്രോളി ബിൻ സ്ഥാപിക്കും. പാർക്കിംഗ് മൈതാനങ്ങൾ, ഭക്തർ വിരി വയ്ക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബിന്നുകൾ സ്ഥാപിച്ച് മാലിന്യങ്ങൾ ശേഖരിച്ച് ദിവസം മൂന്ന് തവണ മാലിന്യങ്ങൾ യൂണിറ്റിൽ എത്തിക്കും. മാലിന്യങ്ങൾ തരം തിരിച്ച് വാഹനങ്ങളിലേക്ക് മാറ്റുന്നതിന് രണ്ട് വാഹനങ്ങളും 15 ജീവനക്കാരുമുണ്ടാകും. ഗ്ലൗസ്, മാസ്ക്, യൂണിഫോം, ക്ലീനിംഗ് സാമഗ്രികൾ എന്നിവ ജീവനക്കാർക്ക് നൽകും. ഭക്തർ തങ്ങളുടെ വസ്ത്രങ്ങളും പ്ലാസ്റ്റിക്, ഷാംപൂ കവറുകൾ വലിയതോട്ടിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കാനും ബിന്നുകൾ സ്ഥാപിക്കും. ഷാംപൂ കവറിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ഷാംപൂ ഡിസ്പെൻസർ തോടിന്റെ വശങ്ങളിൽ സ്ഥാപിക്കും. ചെക്ക് ഡാമിന് മുകളിൽ അജൈവ മാലിന്യങ്ങൾ ഒഴുകുന്നത് തടയാൻ വയർ മെഷ് സ്ഥാപിക്കും. സീസണിന് മുമ്പും ശേഷവും തോടുകൾ ശുചീകരിക്കും. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വ്യാപാരികളുമായി കരാറുണ്ടാക്കും. രാസ സിന്ദൂരത്തിന് പകരം ജൈവ സിന്ദൂരത്തിന്റെ ലഭ്യത ഒരുക്കും.
വടിയെടുത്തു കളക്ടർ: എരുമേലിയിലെ മാലിന്യ സംസ്കരണത്തിനു പ്രത്യേക പദ്ധതി
10:16 PM Oct 07, 2022 | Deepika.com