വെച്ചൂർ: തകർന്ന താത്കാലിക പാലം പുനർ നിർമിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വെച്ചൂർ സ്രാമ്പിമറ്റത്ത് കെവി കനാലിനു കുറുകെ നാട്ടുകാർ നിർമിച്ചിരുന്ന താത്കാലിക പാലത്തിൽ ലോഡുമായി കയറിയ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർ മരണപ്പെട്ടിരുന്നു. പാലം തകർന്നതോടെ പ്രദേശവാസികളുടെ ഗതാഗതവും വഴിമുട്ടി. തെങ്ങിൻ തടികൾ നിരത്തി മീതെ പൂഴിമണ്ണിട്ടു നിരത്തിയാണ് പാലം തീർത്തിരുന്നത്.
ജനങ്ങളുടെ ഗതാഗത സൗകര്യം പുനഃസ്ഥാപിക്കാൻ പഞ്ചായത്തിന്റെ ധനസഹായവും പ്രദേശവാസികൾ സ്വരൂപിച്ച പണവും വിനിയോഗിച്ചാണ് ഇരുമ്പു കേഡറുകൾ ഉപയോഗിച്ചു കൂടുതൽ ഉറപ്പുള്ള പാലം നിർമിക്കുന്നത്.
വെച്ചൂർ മറ്റം നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പമാർഗമാണി പാലം. 1500 ഏക്കർ നെൽപാടശേഖരത്തിലേക്ക് കർഷകർ വിത്തും വളവും കൊണ്ടുപോകുന്നതും കൊയ്ത്ത് കഴിഞ്ഞ് നെല്ല് പുറത്തെത്തിക്കുന്നതിനും ഈ പാലമാണ് ഉപകാരപ്പെട്ടിരുന്നത്.
ഇവിടെ ഗതാഗതയോഗ്യമായ കോൺക്രീറ്റ് പാലം നിർമിക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു വരികയായിരുന്നു. പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ പലതവണ സ്ഥല പരിശോധനയടക്കം നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല.
ഗതാഗത യോഗ്യമായ പാലം നിർമിക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ നടന്നു വരുന്ന താത്കാലിക പാലത്തിന്റെ നിർമാണ പുരോഗതി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ, വാർഡ് മെംബർ ബിന്ദു രാജു എന്നിവർ വിലയിരുത്തി.
വെച്ചൂർ സ്രാമ്പിമറ്റത്ത് താത്കാലിക പാലം നിർമാണം പുരോഗമിക്കുന്നു
01:45 AM Oct 07, 2022 | Deepika.com