കോട്ടയം: തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിനു മുന്നോടിയായി വ്യാപാരികള്‍ നാളെ കടകള്‍ ഒഴിയും. കടകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നഗരസഭാ അധികൃതര്‍ ഷോപ്പിംഗ് കോംപ്ലക്സിലെ സി ബ്ലോക്കിലെ രണ്ടു കടകളും എ, ബി ബ്ലോക്കിലെ ഓരോ കടകളും പൂട്ടി സീല്‍ ചെയ്തു. മറ്റു കടക്കാര് ഇന്നലെ സാധനങ്ങള്‍ മാറ്റുന്ന തിരക്കിലായിരുന്നു. നാളെ രാവിലെ കടകള്‍ പൂട്ടി താക്കോല്‍ നഗരസഭയില്‍ ഏല്‍പ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം. പലരും ഇന്നലെ പകലും രാത്രിയിലുമായി സാധനങ്ങള്‍ മാറ്റി. ചിലരാകട്ടെ പകുതി വിലയ്ക്ക് സാധനങ്ങള്‍ വിറ്റഴിച്ചു.
നഗരസഭയുടെ തീരുമാനത്തില്‍ വഴിയാധാരമായ വ്യാപാരികളില്‍ ഭൂരിഭാഗവും തങ്ങളുടെ കടകളിലെ സാധന സാമഗ്രികള്‍ വീടുകളിലേക്കാണ് കൊണ്ടുപോയത്. ഏതാനും ചിലര്‍ മറ്റിടങ്ങളില്‍ കടകള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ്. ഭൂരിഭാഗത്തിനും വലിയ സെക്യൂരിറ്റിയും വാടകയും നല്കി കടമുറികളെടുക്കുവാന് നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ്. നാളെ മുതല്‍ സ്റ്റാന്‍ഡിലേക്കുള്ള ഗതാഗതവും നിയന്ത്രിച്ചേക്കും.
ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുമ്പോള്‍ വഴിയാധാരമാകുന്ന വ്യാപാരികള്‍ക്കു പുനരധിവാസ പാക്കേജ് അടുത്ത നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ വസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. വ്യാപാരികളുടെ പ്രശ്നം ചര്‍ച്ച ചെയ്യാതെ കെട്ടിടം അടച്ചുപൂട്ടി താഴും താക്കോലും വാങ്ങി പണം കണക്കിൽപ്പെടുത്താനായിരുന്നു നഗരസഭ അധികൃതരുടെ തീരുമാനം. എന്നാല്‍, കൗണ്‍സില്‍ യോഗത്തില്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പുനരധിവാസ പാക്കേജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്.
ഇതിനിടെ, നഗരസഭാ അധികൃതരുമായി വ്യാപാരി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ നാഗമ്പടത്തു പുതിയ ഇടം നല്കാന് നഗരസഭ അധികൃതര്‍ സമ്മതം നല്‍കിയതിനുസരിച്ച് വ്യാപാരികളും വൈസ് ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ നാഗമ്പടത്തെ ഷോപ്പിംഗ് കോംപ്ലക്സില്‍ സന്ദര്‍ശനം നടത്തി. അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങൾ നാഗമ്പടത്തേക്കു മാറുന്നതിനു താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എംസി റോഡിനോടു ചേര്‍ന്നു പഴയ കല്പക പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റി അവിടെ നിലവിലെ വ്യാപാരികള്‍ക്കു താത്കാലിക ഷെഡ് നല്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.
താത്കാലിക ഷെഡിലേക്ക് മാറാൻ കുറേ വ്യാപാരികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം പൂർത്തിയാകുന്പോൾ തങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം.
തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് വ്യാപാരികൾ നാളെ കടകൾ ഒഴിയും
01:43 AM Oct 07, 2022 | Deepika.com