വടക്കഞ്ചേരി: ദേശീയപാത ചുവട്ടു പാടത്ത് ദന്പതികളെ ആക്രമിച്ച് ബന്ദികളാക്കി 25 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന കേസിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തവർ സ്ഥിരം കവർച്ചാ സംഘങ്ങൾ. കേസിലെ ഒന്പത് പ്രതികളിൽ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.
സേലം, നാമക്കൽ സ്വദേശികളായ കേശവൻ (40), പ്രഭു (34), മുഹമ്മദ് അബ്ദുള്ള (24), തമിഴ് ശെൽവൻ (21), സൂര്യപാളയം സ്വദേശിനികളായ യമുനറാണി (27), യുവറാണി (40) എന്നിവരെയാണ് കോടതിവഴി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്.
മധുരയിൽ മറ്റൊരു കവർച്ചയുമായി ബന്ധപ്പെട്ടാണ് സംഘം പിടിയിലായത്. പിടിയിലാകാനുള്ള മൂന്നുപേർക്ക് കൂടി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. ഇതിൽ ഒരാൾക്ക് ചുവട്ടുപാടത്തെ കവർച്ചയ്ക്കിടെ മുറിവേറ്റിരുന്നു. കൃത്യം നടത്തി റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാനാണ് കാറിൽ സ്ത്രീകളെ കൂട്ടുന്നത്. ഇവരെ വാടകയ്ക്ക് എടുക്കുകയാണ്.
ഓപ്പറേഷൻ വിജയിച്ചാൽ നല്ല തുക കൊടുക്കും. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു കെഎൽ 11 എന്ന വ്യാജ നന്പർ ഹോണ്ട സിറ്റി കാറിൽ സ്ഥാപിച്ചിരുന്നത്. ഈ കാർ കവർച്ചാ സംഘത്തിന്റെതു തന്നെയാണെന്നാണ് പ്രാഥമിക വിവരമെന്ന് അന്വേഷണ സംഘത്തിലെ വടക്കഞ്ചേരി എസ്ഐ സുധീഷ് കുമാർ പറഞ്ഞു. കവർച്ചാസമയം ഈ കാറാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനെ തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് പോയി ഇതേ നന്പറും കളറുമുള്ള കാർ കണ്ടെത്തിയെങ്കിലും അവിടെ കണ്ടെത്തിയ കാർ സ്ഥലത്ത് എത്തിയിരുന്നില്ലെന്നു തെളിഞ്ഞിരുന്നു.
പിന്നീട് തമിഴ്നാട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളിലേക്ക് എത്താൻ കഴിഞ്ഞത്. കൊലപാതക കേസുകളിൽപെട്ടവരും സംഘത്തിലുണ്ട്. ഒറ്റപ്പെട്ട വലിയ വീടുകൾ നിരീക്ഷിച്ചാണ് ഇവർ ആസൂത്രിതമായി കവർച്ച നടത്തുന്നത്. പിടിക്കപ്പെടാതിരിക്കാനും കവർച്ചകൾക്കു തടസമില്ലാതിരിക്കാനുമാണ് രാത്രി നേരത്തെയുള്ള കവർച്ചയും വീട്ടുകാരെ വീഴ്ത്താൻ പുതിയ നന്പറുകളും പുറത്തിറക്കുന്നത്.
ഇത്തരം കവർച്ചാ സംഘങ്ങൾ നിരവധിയുണ്ടെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. കേസുകളിൽ പിടിക്കപ്പെട്ടാൽ പ്രഗത്ഭ അഭിഭാഷകരും ഇവരുടെ രക്ഷയ്ക്കെത്തും. ഈ കേസിലും സമാന കോളുകൾ വരുന്നുണ്ട ന്ന് എസ്ഐ പറഞ്ഞു.
കഴിഞ്ഞ മാസം 22ന് രാത്രി ഒന്പതുമണിയോടെയാണ് കെഎസ്ആർടിസിയിൽ നിന്നും റിട്ടയർ ചെയ്ത ചുവട്ടുപ്പാടം പുതിയേടത്ത് സാം പി. ജോണിന്റെ വീട്ടിൽ കവർച്ച നടന്നത്. ആലത്തൂർ ഡി വൈ എസ് പി ആർ. അശോകൻ, വടക്കഞ്ചേരി സിഐ ആദംഖാൻ, എസ് ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ് പി, ഡി വൈ എസ് പി, സി ഐ എന്നിവരുടെ കുറ്റാന്വേഷണ വിഭാഗങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
ദന്പതികളെ ആക്രമിച്ച് ബന്ദികളാക്കി കവർച്ച നടത്തിയ കേസ്; പ്രതികൾ സ്ഥിരം കവർച്ചാ സംഘാംഗങ്ങൾ
01:07 AM Oct 07, 2022 | Deepika.com