വടക്കഞ്ചേരി: ലിംഗസമത്വത്തെപ്പറ്റിയും സമൂഹത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചും സ്ത്രീ സമൂഹമാണ് ആദ്യം ബോധവതികളാവേണ്ടതെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോ. അഖിലേന്ത്യ ജോ. സെക്രട്ടറി പി സതീദേവി പറഞ്ഞു. സാറാ ഉമ്മ നഗറിൽ (വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയം) അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അവർ.
സ്ത്രീകൾ സ്വയം ആത്മപരിശോധനയ്ക്കു വിധേയരാവണം. എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങൾക്കും ജീവിക്കാനുള്ള അവകാശമിവിടെയുണ്ട്. സ്ത്രീ സൗഹൃദ അന്തരീക്ഷത്തിലേക്കു നാടിനെ ഉയർത്തണം. നവകേരള നിർമിതിയിലേക്കുള്ള പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് പങ്കാളിത്തമുണ്ടാവണം. പുരുഷന്മാരുടെ മാത്രമല്ല, സ്ത്രീകളുടെയും മനോഭാവം മാറണം. കടുത്ത സ്ത്രീ വിരുദ്ധ സമീപനമാണ് ഇന്ന് സമൂഹത്തിന്റേത്. വികലമായ സദാചാര ബോധമാണ്. ലിംഗ സമത്വവും ജനാധിപത്യവുമെല്ലാം വീട്ടിൽ നിന്നു പഠിക്കണം. ലൈംഗിക വിദ്യാഭ്യാസം സ്കൂളിൽ നിന്നു തുടങ്ങണം.
വർഗീയതയെ താലോലിക്കുന്ന ഏകാധിപത്യ പ്രവണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. ലോകത്ത് സ്ത്രീകൾ ഏറ്റവും അരക്ഷിതമായ നാലാമത്തെ രാജ്യമാണ് ഇന്ത്യ. തൊഴിൽ പങ്കാളിത്തം, അധികാര രംഗത്തെ പങ്കാളിത്തം നിയമ സംവിധാനങ്ങളിുലെ പ്രാതിനിധ്യം തുടങ്ങിയവിലൊക്കെ സ്ത്രീകൾ പിന്നിലാണ്.
പാർലമെന്റിൽ വനിതാ സംവരണ ബിൽ ഇനിയും പാസാക്കാൻ സാധിച്ചിട്ടില്ല. 50 ശതമാനത്തിന് അർഹതയുള്ള സത്രീകൾ 33 ശതമാനത്തിനുവേണ്ടി അഭ്യർഥിച്ചിട്ടും കിട്ടുന്നില്ല. സ്ത്രീകൾക്കുവേണ്ടി പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഈ ബില്ലിനെക്കുറിച്ച് മിണ്ടുന്നില്ല - പി. സതീദേവി പറഞ്ഞു.
ലിംഗസമത്വത്തെക്കുറിച്ചുള്ള ചിന്തകൾ മാറണം: പി. സതീദേവി
01:06 AM Oct 07, 2022 | Deepika.com