ചിറ്റൂർ : കൈതറവ് അകന്പാടം കനാൽ ബണ്ട് മഴവെള്ളപ്പാച്ചിലിൽ തകർന്നതു യുദ്ധകാലടിസ്ഥാനത്തിൽ പുനസ്ഥാപിച്ചില്ലെങ്കിൽ പത്തോളം കർഷകർക്കു രണ്ടാം വിളയിറക്കാൻ കഴില്ലെന്നതാണു പരാതി. കഴിഞ്ഞ കാലവർഷ സമയത്തിലുണ്ടായ വെള്ളപ്പാച്ചലിലാണ് അഞ്ചു മീറ്റർ ദൈർഘ്യത്തിൽ ബണ്ട് ഒഴുകിപ്പോയത്.
കഴിഞ്ഞ മാസം പെയ്ത മഴയിൽ വയലുകൾ മുങ്ങിയതിനാൽ നെൽ ചെടികൾ പൂർണമായും നശിച്ചതിൽ കർഷകർക്കു വ്യാപക നഷ്ടമാണുണ്ടായിരിക്കുന്നത്. നാമമാത്രമായ കർഷകർ മാത്രമാണ് ബാധ്യത ഉണ്ടാവാത്തവിധം വിളയിറക്കിയത്. മറ്റു ഭൂരിഭാഗം കർഷകരും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ വാങ്ങിയാണ് കൃഷിയിറക്കിയിരിക്കുന്നത്.
ഞാറുപാകൽ മുതൽ കളപറിവരെ ഏക്കറിന് ഇരുപതിനായിരത്തോളം രൂപ ചെലവഴിച്ചത് പർണമായും വെള്ളപ്പാച്ചിലിൽ ഇല്ലാതായി. വിശ്വനാഥൻ, ഷണ്മുഖൻ, സജി, കലാധരൻ, ഉണ്ണികൃഷ്ണൻ, വിനിത, മണികണ്ഠൻ, ഭാർഗവി ഉൾപ്പെടെ കർഷകർക്കാണ് വ്യാപക വിളനാശം ഉണ്ടായിരിക്കുന്നത്. അയ്യപ്പൻകാവ് പാടശേഖര സമിതിയിൽ ഉൾപ്പെട്ടതാണ് കൈതറവ് പ്രദേശം. 2018ലെ പ്രളയമുണ്ടായതു മുതൽ തുടർച്ചയായും കൈതറവിലെ നെൽകൃഷി നശിച്ചു വരികയാണ്.
കുടുംബം പാരന്പര്യമായി നെൽകൃഷി നടത്തിവന്നിരുന്നതിനാലാണ് തലമുറക്കാർ നഷ്ടത്തിലായിട്ടും നെൽകൃഷിയിൽ തുടർന്നു പോവുന്നത്. കൃഷി നാശം പതിവായിട്ടും കൃഷി വകുപ്പിന്റെ നഷ്ടപരിഹാരം നല്കുന്നതും പ്രഹസനമാവുന്നതായും കർഷകർ പരാതിപ്പെടുന്നുണ്ട്. കടക്കെണിയിലായിരിക്കുന്ന കർഷകർക്ക് ഉപാധികളില്ലാതെ വായ്പ അനുവദിക്കണമെന്നതും കർഷകരുടെ ആവശ്യമായിരിക്കുകയാണ്.
രണ്ടാം വിളയിറക്കുന്നത് ആശങ്കയിലെന്നു കർഷകർ
01:04 AM Oct 07, 2022 | Deepika.com