ചിറ്റൂർ : കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡ് പൊളിച്ചത് മൂലം ഉണ്ടായ മണ്‍തിട്ടയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരൻ മരണപ്പെട്ട സംഭവത്തിൽ ജനകീയ പ്രതിഷേധം ശക്തം. അത്തിക്കോട് ചൈതന്യനഗർ സുന്ദരൻ (75) ആണ് മരിച്ചത്. പനയൂർ മുരുകനൂരിൽ വച്ചാണ് അപകടം ഉണ്ടായത്. മൊപ്പഡിൽ സഞ്ചരിക്കുന്നതിനിടെ വലിയ ഹന്പിന്റെ രൂപത്തിൽ മണ്‍തിട്ടയിൽ കയറി വീഴുകയാണുണ്ടായത്.
തലയ്ക്കു ഗുരുതരമായ പരിക്കേറ്റ സുന്ദരനെ പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്കിടെ മരണപ്പെടുകയാണുണ്ടായത്. താലൂക്കിലൂടനീളം കേരള വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്ത്വത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ ദ്രുതഗതിയിൽ പുരോഗമിച്ചു വരികയാണ്. റോഡുകൾ പൊളിച്ച് കുഴിയെടുക്കുന്പോൾ പുർവസ്ഥിതിയിൽ നവീകരിക്കാൻ പൊതുമരാമത്തിനു പണം കെട്ടിവെയ്ക്കാനും സമയോചിതമായി ചെയ്തു തീർക്കണമെന്നതാണ് നിബന്ധന.
എന്നാൽ കുഴിയെടുത്ത ശേഷം തീർത്തും സുരക്ഷിതമല്ലാത്ത രീതിയിൽ മണ്ണിട്ടു മൂടിയ കരാറുകരൻ പോവുകയാണ് പതിവ്. നേരിയ മഴ ചാറിയാൽ പോലും മണ്ണിട്ട സ്ഥലം ചെളിക്കളമായി കാൽനടയാത്ര പോലും ദുരിതത്തിലാവുകയാണ്. പരാതി അറിയിച്ചാൽ പോലും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞു നോക്കാറില്ലെന്നും പരക്കെ അരോപണമുണ്ട്. പാട്ടികുളം, ഏന്തൽപ്പാലം എന്നിവിടങ്ങളിൽ ചരക്കുലോറികൾ റോഡരികിൽ കുഴിയെടുത്ത സ്ഥലത്ത് ചരിഞ്ഞ അപകടങ്ങൾ നടന്നിട്ടുണ്ട്.
ഇരുചക്രവാഹനങ്ങൾ സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ട സംഭവങ്ങളും നടന്നിട്ടുണ്ട്.
പൈപ്പു സ്ഥാപിക്കാൻ കുഴിവെട്ടിയ സ്ഥലത്ത് മുൻപ് സ്ഥാപിച്ച പൈപ്പുപൊട്ടി കുടിവെള്ളം റോഡിലൊഴുകിപ്പാഴാവുന്നതും നിത്യസംഭവങ്ങളായിട്ടുണ്ട്. അശാസ്ത്രീയമായി പൈപ്പിടൽ നടത്തി പൊതുജനത്തിന് അപകടമുണ്ടാക്കുന്ന കരാറുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്നതാണ് പൊതുജന ആവശ്യമായിരിക്കുന്നത്.
റോഡിലെ മണ്‍തിട്ടയിൽ ഇടിച്ച് യാത്രക്കാരൻ മരിച്ച സംഭവം! ജനകീയ പ്രതിഷേധം ശക്തം
01:03 AM Oct 07, 2022 | Deepika.com