ഇരിട്ടി: അയ്യന്‍കുന്ന് മുടയരഞ്ഞിയില് റബര്‍മരങ്ങള്‍ വാടി ഉണങ്ങുന്നത് തടയാന്‍ ജൈവ കീടനാശിനി പ്രയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പന്നിയൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍നിന്ന് വിദഗ്ധ സംഘമെത്തി.
പന്നിയൂര്‍ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിലെ മേധാവി ഡോ.പി. ജയരാജ്, കീടശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.കെ.പി. മഞ്ജു, ഫാം മാനേജര്‍ കെ.എം.പി. ഷഹനാസ് എന്നിവരാണ് സംഘത്തിലുള്ളത്.
രണ്ട് മില്ലീമീറ്റര്‍ മാത്രമുള്ള വണ്ടുകള്‍ മൂലമാണ് റബര്‍മരങ്ങള്‍ കൂട്ടത്തോടെ ഉണങ്ങിനശിക്കുന്നത്. റബര്‍മരങ്ങള്‍ ഉണങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകനായ ഒരപ്പാന്കുഴിയില് ജോര്‍ജ് നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് വിദഗ്ധസമിതി പഠനത്തിനായി എത്തിയത്.
മാധ്യമവാര്‍ത്ത കണ്ട് കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കേന്ദ്രത്തിലെ എന്റോമോളജിസ്റ്റ് ഡോ.കെ.ഡി. പ്രതാപൻ സ്ഥലം സന്ദര്‍ശിച്ചു പഠനം നടത്തിയിരുന്നു. അംബ്രോസിയ ഇനത്തില്‍പ്പെട്ട യൂപ്ലാറ്റിപ്പസ് എന്ന വിദേശ കീടമാണ് ഇതിനു കാരണമെന്നും ഇവ മാരകമായ ഫ്യൂസേറിയ കുമിള്‍ വാഹിനിയാണെന്നും കണ്ടെത്തിയിരുന്നു.
എന്നാല്‍ കീട പ്രതിരോധത്തിനുള്ള ജൈവ കീടനാശി ഏതെന്ന് കണ്ടെത്തിയിരുന്നില്ല. വിഷകീടനാശിനി പ്രയോഗിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് ജൈവ കീടനാശിനിയെക്കുറിച്ച് പഠനം നടത്തുന്നത്. സംഘത്തിന്റെ ആദ്യ പഠന റിപ്പോര്‍ട്ട് കാര്‍ഷിക കോളജില്‍ സമര്‍പ്പിച്ചതല്ലാതെ തുടര്‍പഠനം നടന്നില്ല.
ആയിരക്കണക്കിന് റബര്‍ മരങ്ങള്‍ ഇപ്പോഴും മാരകമായ വിധത്തില്‍ ഉണങ്ങുന്നുണ്ട്. ഇതുസംബന്ധിച്ച് സണ്ണി ജോസഫ് എംഎല്‍എ മുഖേന മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവർക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. റബര്‍ ബോര്‍ഡ് അധികാരികള്‍ വന്നെങ്കിലും കാര്യമായ തീരുമാനങ്ങള്‍
ഉണ്ടായില്ല.
റബര്‍മരങ്ങള്‍ വാടി ഉണങ്ങുന്നു: അയ്യന്‍കുന്നിൽ വിദഗ്ധ സംഘമെത്തി
12:58 AM Oct 07, 2022 | Deepika.com