കണ്ണൂർ: കരാറുകാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുന്നത് വരെ മുഴുവന്‍ കരാറുകാരും സമരത്തില്‍ അണിനിരക്കണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് ഏകോപനസമിതി കണ്ണൂര്‍ ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. കേരളത്തിലെ ഗവണ്മെന്റ് കരാറുകാര്‍ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. നിര്‍മാണ സാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കുന്നു. എന്നാല്‍ 2018 ലെ കേന്ദ്ര പൊതുമരാമത്ത് പട്ടിക നിരക്ക് പ്രകാരമാണ് കേരളത്തില്‍ ഇന്നും സര്‍ക്കാര്‍ പ്രവൃത്തികള്‍ നല്കി വരുന്നത്.
2021 ലെ ഡിഎസ്ആര്‍ നിരക്ക് നിലവില്‍ വന്നെങ്കിലും കേരളത്തില്‍ ആയത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. അടങ്കല്‍ തുകയോ പൂര്‍ത്തീകരിക്കല്‍ കാലാവധിയോ കണക്കിലെടുക്കാതെ എല്ലാ പ്രവൃത്തികള്‍ക്കും വിലവ്യതിയാന വ്യവസ്ഥ ബാധകമാക്കുക, അഞ്ചു ലക്ഷം രൂപവരെയുള്ള അടങ്കല്‍ വരുന്ന പ്രവൃത്തികളെ ഇ-ടെൻഡറുകളില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
10 മുതല്‍ കേരളത്തിലെ മുഴുവന്‍ നിര്‍മാണപ്രവൃത്തികളുടെയും ടെൻഡറുകള്‍ ബഹിഷ്കരിക്കുവാനും ഡിസംബര്‍ ഒന്നു മുതല്‍ ഏറ്റെടുത്ത മുഴുവന്‍ പ്രവൃത്തികളും നിര്‍ത്തിവയ്ക്കുവാനും തീരുമാനിച്ചു. സംസ്ഥാന കോ -ഓർഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വര്‍ഗീസ് കണ്ണമ്പള്ളി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് പി.പി. അബ്ദുള്‍ റഹ്മാൻ അധ്യക്ഷത വഹിച്ചു. പി.വി. കൃഷ്ണന്, സജീ മാത്യൂ, എ. വിജയന്, രാജന് അഴീക്കോടന്‍, സുനില്‍ പോള, സി. അബ്ദുള്‍ കരിം, പി.ഐ. രാജീവ്, പി.എം. ഉണ്ണികൃഷ്ണന്, ടി. കുഞ്ഞിക്കണ്ണന്, സി. ശശീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
സമര പ്രഖ്യാപനവുമായി കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഏകോപനസമിതി
12:55 AM Oct 07, 2022 | Deepika.com