കൊച്ചി: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളടക്കമുള്ള വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചു പൊതു നിരത്തുകളില്‍ ഓടുന്നതു നിരോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ മുഖേനയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയും ഇതു കര്‍ശനമായി നടപ്പാക്കാനും ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
വടക്കഞ്ചേരിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാ ണ് ഡിവിഷന് ബെഞ്ച് ഈ ഉത്തരവു നല്‍കിയത്. നിരോധിച്ചിട്ടുള്ള ഫ്ളാഷ് ലൈറ്റും മള്‍ട്ടി ടോണ്‍ ഹോണുകളും ഹൈപവര്‍ ഓഡിയോ സംവിധാനവുമുള്ള ടൂറിസ്റ്റ് ബസുകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. ഇന്നലെ കോടതിയില്‍ ഇവ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിടിച്ചെടുത്ത് അയോഗ്യരാക്കാനും കോടതി നിര്‍ദേശിച്ചത്.
ഇത്തരം വാഹനങ്ങള്‍ക്കു സമൂഹ മാധ്യമങ്ങളില്‍ പ്രമോഷന് നല്കുന്ന വ്ളോഗര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് അറിയിക്കണം. വ്ളോഗര്മാരടക്കമുള്ളവര്ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം.
അപകടത്തില്‍പ്പെട്ട വാഹനത്തില്‍ മള്‍ട്ടി ടോണ്‍ ഹോണും ഹൈപവര്‍ ഓഡിയോ സംവിധാനവും പല നിറത്തിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ടെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി പത്തിന് വീണ്ടും പരിഗണിക്കും.
ടൂറിസ്റ്റ് ബസുകളടക്കം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഓടുന്നതു നിരോധിക്കണം: കോടതി
12:42 AM Oct 07, 2022 | Deepika.com