പയ്യാവൂർ: പരന്പരാഗത ചടങ്ങുകളോടെ കുന്നത്തൂർപാടിയിലെ അടിയാന്മാർ പുത്തരി ആഘോഷം നടത്തി. വൃശ്ചിക മാസത്തിൽ ആരംഭിക്കുന്ന തിരുവപ്പന ആഘോഷത്തിന് മുന്നോടിയായി തങ്ങൾ വിളവെടുത്ത ധാന്യങ്ങളും പച്ചക്കറികളും ഉപയോഗിച്ച് മുത്തപ്പന് അകത്തൂട്ടും പുറത്തൂട്ടും സമർപ്പിക്കുന്നതാണ് പുത്തരി ആഘോഷം.
ചാമ, അരി, കാട്ടുപന്നിയുടെ മാംസം, കള്ള് എന്നിവ ഉപയോഗിച്ചായിരുന്നു പരന്പരാഗതമായി അടിയാന്മാർ മുത്തപ്പനെ ഊട്ടിയിരുന്നത്. നായാട്ടും പുനം കൃഷിയും നിരോധിച്ചതോടെ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ ചടങ്ങ് നടത്താറുള്ളത്.
ഇവരുടെ രക്ഷകനായും തോഴനായും മുത്തപ്പൻ അവതരിച്ചുവെന്നാണ് വിശ്വാസം. അടിയാന്മാരുടെ പൂർവികാരാധനയിൽ നിന്നാണ് മുത്തപ്പൻ ആരാധനയുടെ തുടക്കമെന്നാണ് ഫോക്ലോർ വിദഗ്ദരുടെ അഭിപ്രായം. മരിച്ചു പോയ കാരണവന്മാരെ ശരീരത്തിൽ ആവാഹിച്ചു വരുത്തി ചന്തൻ അടിയാന്മാരോട് മൊഴി പറയും.
അവസാനം അടിയാന്മാർ ഊട്ട് ചോറ് പങ്കിട്ട് കഴിക്കുന്നതോടെ പുത്തരി ഉത്സവത്തിന് സമാപനമാവും. ഊട്ട് ചോറ് മറ്റ് ഭക്തർക്കും നൽകും. ഇത്തവണത്തെ ഉത്സവത്തിന് കുടുപതി, അഞ്ഞൂറ്റാൻ, പെരുവണ്ണാൻ, പണിക്കർ, കർത്താവ്, കരുമന തുടങ്ങിയ ആചാര പദവികൾ അലങ്കരിക്കുന്ന അടിയന്തിരക്കാരും ഇതര ജാതി -മത വിശ്വാസികളും പങ്കെടുത്തു. ഈയിടെ രൂപീകരിച്ച അടിയാൻ സമുദായ സമാജത്തിന്റെ പ്രവർത്തനങ്ങളാണ് ഒരിടവേളയ്ക്കു ശേഷം പുത്തരി ആഘോഷങ്ങൾ വീണ്ടും നടത്തുന്നതിന് കാരണമായത്.
പുത്തരി ആഘോഷം നടത്തി
12:37 AM Oct 06, 2022 | Deepika.com