ഇരിട്ടി: മാതാപിതാക്കളെയും ഭാര്യയെയും പാചകവാതക സിലിണ്ടർ തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ സിവിൽ എക്സൈസ് ഓഫീസർക്ക് സസ്പെൻഷൻ.
പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ മധു (48)വിനെയാണ് കണ്ണൂർ ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അഗസ്റ്റിൻ ജോസഫ് സസ്പെൻഡ് ചെയ്തത്. വകുപ്പിന് നാണക്കേടുണ്ടാക്കിയതിനാലും ക്രിമിനൽ കേസിൽ റിമാൻഡിലായതിനാലുമാണ് നടപടി.
മാതാപിതാക്കളെയും ഭാര്യയെയും നിരന്തരം ഉപദ്രവിക്കുന്ന മധു കഴിഞ്ഞ ഞായറാഴ്ച പാചകവാതക സിലിണ്ടർ തുറന്നുവിട്ട് മൂന്നുപേരെയും അടുക്കളയിൽ പൂട്ടിയിടുകയായിരുന്നു. ഭാര്യ ശാരിക അടുക്കളയിലുണ്ടായിരുന്ന സ്റ്റൂൾ ഉപയോഗിച്ച് വാതിലിന്റെ പൂട്ട് അടിച്ചുതകർത്തതിനാലാണ് മൂന്നുപേരും രക്ഷപെട്ടത്.
തുടർന്ന് ശാരികയുടെ പരാതിയിൽ ഇരിട്ടി പോലീസ് മധുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
വധശ്രമക്കേസ്: സിവിൽ എക്സൈസ് ഓഫീസർക്ക് സസ്പെന്ഷൻ
12:35 AM Oct 06, 2022 | Deepika.com