ഒറ്റപ്പാലം : ആദ്യാക്ഷരത്തിന്റെ അമൃതം നുകരാൻ കിള്ളിമംഗലത്തെത്തിയ കുരുന്നുകൾക്കു മുന്പിൽ കലക്കത്ത് ഭവനം സരസ്വതി ക്ഷേത്രമായി. നൂറുകണക്കിനു കുരുന്നുകളാണ് വിശ്വമഹാകവി കുഞ്ചൻ നന്പ്യാർ ജനിച്ച കാലത്ത് ഭവനത്തിൽ വിദ്യാരംഭം കുറിക്കാൻ ഇക്കുറി എത്തിയത്. ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക സ്ഥാപനം കൂടിയാണ് ദേശീയ സ്മാരകമായ കുഞ്ചൻ സ്മാരകം.
നിലത്തുവിരിച്ച നാക്കിലയിൽ ചൊരിഞ്ഞ അരിയിൽ ചെറുവിരൽ കൊണ്ട് ഹരിശ്രീ ഗണപതിയെ എഴുതിയ ശേഷം ആചാര്യന്മാർ ഉരുക്കഴിച്ച മന്ത്രമൊഴികൾ ഏറ്റുചൊല്ലി പൊൻമോതിരം കൊണ്ട് നാവിലും ആദ്യമന്ത്രാക്ഷരി കുറിച്ച ശേഷമാണ് കുരുന്നുകൾ വിദ്യാരംഭം പൂർത്തിയാക്കിയത്.
കുഞ്ചൻ നന്പ്യാർ സ്മാരകത്തിലെ അമൂല്യമായ ഗ്രന്ഥങ്ങളെയും പഠനോപകരണങ്ങളെയും സാക്ഷിനിർത്തിയായിരുന്നു വിദ്യാരംഭ ചടങ്ങുകൾ. കലാസാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രഗൽഭരാണ് വിദ്യാരംഭ ചടങ്ങുകൾക്ക് ഇത്തവണയും ഇവിടെ നേതൃത്വം കൊടുത്തത്.
രാവിലെ മുതൽ തന്നെ ആദ്യാക്ഷരം കുറിക്കാൻ കുട്ടികളെയും കൂട്ടി രക്ഷാകർത്താക്കളുടെ വരവു തുടങ്ങിയിരുന്നു. കുഞ്ചൻ നന്പ്യാർ സ്മാരക സ്മൃതി മണ്ഡപത്തിലും എഴുത്താണികളിലും കുഞ്ചൻ പിറന്ന അറയിലും അദ്ദേഹത്തിന്റെ പരദേവതയുടെ മച്ച കത്തും തൊഴുതു പ്രാർഥിച്ചാണ് ഇളം കുരുന്നുകൾ അക്ഷര ലോകത്തേക്കു കാലെടുത്തുവച്ചത്.
വിജയദശമി ആഘോഷത്തോടനുബന്ധിച്ച് കുഞ്ചൻ സ്മാരകത്തിൽ വിവിധ കലാപരിപാടികളും നാട്യഗൃഹത്തിന്റെ ഉദ്ഘാടനവും നടന്നു
കുഞ്ചൻ ഉപയോഗിച്ചിരുന്ന എഴുത്താണി കുടികൊള്ളുന്ന കുഞ്ചൻ സ്മാരക വായനശാലയിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഇവിടെയും അനേകം കുട്ടികൾ ആദ്യാക്ഷരം കുറിക്കാൻ എത്തിയിരുന്നു.
ആദ്യാക്ഷരത്തിന്റെ അമൃതം നുകർന്ന് കുരുന്നുകൾ
12:30 AM Oct 06, 2022 | Deepika.com