നെന്മാറ: പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ മരാമത്ത് പ്രവൃ ത്തികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പ്രോജക്ടുകളെയും വിലയിരുത്തുന്നതിനായി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നെന്മാറയിൽ യോഗം ചേർന്നു.
അടുത്ത മഴക്കാലത്തിനു മുന്പായി ഏപ്രിൽ മാസം വരെ നിലവിലെ പദ്ധതികളുടെ പുരോഗതി സൂപ്രണ്ടിംഗ് എൻജിനീയർ മുതൽ വിവിധ തലത്തിലുള്ള എൻജിനീയറിംഗ് വിഭാഗക്കാർ തുടർമാസങ്ങളിൽ ഫീൽഡ് പരിശോധന നടത്തേണ്ട ഷെഡ്യൂൾ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കാലാവധി കഴിയുന്ന മുറയ്ക്ക് റോഡുകളുടെ റണ്ണിംഗ് കോണ്ട്രാക്ട് സംവിധാനം ഫലപ്രദമായി നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.
പല്ലശന പഞ്ചായത്തിൽ പല്ലശന, കൊല്ലംകോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണനിക്കടവ് പാലത്തിന്റെ നിർമാണ പ്രവർത്തന പുരോഗതി മന്ത്രി നേരിൽ സന്ദർശിച്ചു വിലയിരുത്തി. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി.
കൊപ്പം, പട്ടാന്പി, പാലക്കാട്, അട്ടപ്പാടി മേഖലയിലെ റോഡുകൾ എന്നിവയുടെ പ്രവർത്തനവും മന്ത്രി വിലയിരുത്തി. ജനപ്രതിനിധികളുടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളും പരാതികളും ക്രിയാത്മകമായി പരിശോധിച്ചു നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.
യോഗത്തിൽ മന്ത്രിയെ കൂടാതെ സൂപ്രണ്ട് എൻജിനീയർ വിശ്വപ്രകാശ്, പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജയശ്രീ, എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഇസ്ഹാക്ക്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് ചന്ദ്രൻ, കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.എ. ജയ തുടങ്ങി പൊതുമരാമത്തുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കാലാവധി പൂർത്തിയാകുന്ന റോഡുകളിൽ പദ്ധതി നടപ്പിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്
12:29 AM Oct 06, 2022 | Deepika.com