കൊച്ചി: ദ്വീപുകളെ കൊച്ചി നഗരവുമായി ബന്ധിപ്പിച്ച് ജലഗതാഗത മേഖലയെ ആധുനികവത്കരിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വിഭാവനം ചെയ്ത വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിലെ ട്രയല്‍ റണ്‍ ഈ മാസം ഉണ്ടാകും. ഉദ്ഘാടനം അനന്തമായി നീളുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയതിന് പിന്നാലെയാണ്, ആദ്യ സര്‍വീസ് നിശ്ചയിച്ച എറണാകുളം - വൈപ്പിന്‍ റൂട്ടില്‍ ഈ മാസം അവസാനത്തോടെ പരീക്ഷണഓട്ടം നടത്താന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്. ഇതിനുള്ള ബോട്ടിന്റെ നിര്‍മാണം കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ പൂര്‍ത്തിയായിവരികയാണ്.
കൂടുതൽ യാത്രക്കാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആദ്യ സര്‍വീസിന് എറണാകുളം-വൈപ്പിന്‍ റൂട്ട് തെരഞ്ഞെടുക്കാന്‍ കാരണം. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ ടെര്‍മിനലിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. അടുത്ത മാസത്തോടെ ഇരു കരകളിലെയും ടെര്‍മിനൽ പൂര്‍ത്തീകരിക്കാനാകും. നിര്‍മാണ പ്രവര്‍ത്തികള്‍ക്കിടയിലും ട്രയല്‍ റണ്‍ നടക്കും. ട്രയല്‍ റണ്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളം-വൈപ്പിന്‍ റൂട്ടിലും ഒരു വര്‍ഷമായി പരീക്ഷണ ഓട്ടം നടക്കുന്ന വൈറ്റില-ഇന്‍ഫോപാര്‍ക്ക് റൂട്ടിലും വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ സജ്ജമാകുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.
കൊച്ചി നഗരത്തിന്റെ ഓരത്തു കിടക്കുന്ന 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിച്ച്, ആധുനിക ജലഗതാഗതം ഒരുക്കാനുള്ള പദ്ധതി 2016 ലാണ് ആരംഭിച്ചത്. 2019 ല്‍ ഉദ്ഘാടനം ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുശേഷം പല തീയതികള്‍ മാറിമാറി വന്നു. ഇതിനിടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ദിവസങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത വൈറ്റിലയിലെ ടെര്‍മിനലിന്റെ ഉദ്ഘാടനവും വൈറ്റില-ഇന്‍ഫോപാര്‍ക്ക് റൂട്ടിന്റെ ഉദ്ഘാടനവും നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത റൂട്ടില്‍ ഒരു വര്‍ഷത്തിലേറെയായി ട്രയല്‍ റണ്‍ മാത്രമേ നടക്കുന്നുള്ളൂ.
ബോട്ടുകള്‍ വൈകുന്നതാണു സര്‍വീസ് വൈകുന്നതിന്റെ കാരണമായി കെഎംആര്‍എല്‍ വിശദീകരിക്കുന്നത്. കൊച്ചി ഷിപ് യാര്‍ഡിനു 23 ബോട്ടുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതില്‍ നാല് എണ്ണം മാത്രമേ ഇതുവരെ കൈമാറിയിട്ടുള്ളു. ഒരെണ്ണം ഈ മാസം ലഭിക്കും. രണ്ടാഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ ഓരോ ബോട്ടുകള്‍ വീതം കൈമാറുമെന്നു കപ്പല്‍ശാല അധികൃതര്‍ പറയുന്നു. 100 പേര്‍ക്ക് കയറാവുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ബോട്ടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 50 പേര്‍ക്ക് യാത്രചെയ്യാവുന്ന 15 ബോട്ടുകള്‍ നിര്‍മിക്കാന്‍ പുതിയൊരു കരാര്‍ കെഎംആര്‍എല്‍ ക്ഷണിച്ചിട്ടുണ്ട്.
വാട്ടര്‍ മെട്രോയുടെ എട്ട് ടെര്‍മിനലുകള്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. വൈറ്റില, കാക്കനാട്, വൈപ്പിന്‍, ഹൈക്കോടതി, ഏലൂര്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഫോര്‍ട്ട് കൊച്ചി ടെര്മിനലുകളാണിത്. 10 മുതല്‍ – 15 മിനിട്ട് ഇടവിട്ടായിരിക്കും വാട്ടര്‍ മെട്രോ സര്‍വീസ്. മെട്രോ ട്രെയിനിന്റെ ഉള്‍ഭാഗത്തുള്ള അതേ രൂപവുമാണു ബോട്ടുകളിലും. സൗകര്യങ്ങളും അതേ നിലയില്‍ തന്നെയാകും. മണിക്കൂറില്‍ എട്ട് നോട്ടിക്കല്‍ മൈലാണു വേഗം.
747 കോടി രൂപ ചെലവുള്ള വാട്ടര്‍ മെട്രോ പദ്ധതിയില്‍ 78 ബോട്ടുകളും 38 ജെട്ടികളുമുണ്ട്. ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന മൊത്തം ദൂരം 76 കിലോമീറ്റർ. സൗരോര്‍ജത്തിലും ഡീസലിലും പ്രവര്‍ത്തിപ്പിക്കാവുന്ന എയര്‍ കണ്ടീഷന്‍ഡ് ബോട്ടുകളാണു സര്‍വീസിന് ഉപയോഗിക്കുന്നത്. 15 മിനിട്ടുകൊണ്ടു ബോട്ടിന്റെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.
കൊച്ചി വാട്ടര്‍ മെട്രോ: ആദ്യ റൂട്ടിലെ ട്രയല്‍ റണ്‍ ഈ മാസം
12:24 AM Oct 06, 2022 | Deepika.com