കൊച്ചി: അരക്കോടി രൂപ വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ പിടിയില്‍. നെട്ടൂര്‍ പാറയില്‍ സുജില്‍ (23), പനങ്ങാട് മാടവന കീരുപറമ്പില് അന്‍സല്‍ (23) എന്നിവരെയാണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ശ്രീ രാമാനന്ദാശ്രമം റോഡില്‍നിന്ന് കൊച്ചി സിറ്റി ഡാന്‍സാഫും നോര്‍ത്ത് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 2.3 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. പിടിയിലായ രണ്ടു പ്രതികള്‍ക്കുമെതിരെ പനങ്ങാട്, മരട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്.
ആന്ധ്രയിലെ ആദിവാസി മേഖലയായ അറക്കുവാലിയില്നിന്നാണ് പ്രതികൾ ഹാഷിഷ് ഓയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നത്. ആന്ധ്രയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തുന്ന പ്രതികള്‍ ചെറിയ സംഘങ്ങള്‍ക്ക് ഹാഷിഷ് ഓയില്‍ വില്‍പ്പനയ്ക്കായി നല്‍കും. മൂന്ന് ഗ്രാം ഹാഷിഷ് ഓയിലിന് 1000 രൂപയാണ് ഈടാക്കിയിരുന്നത്. കൊച്ചിയിലെ ആവശ്യക്കാര്‍ ഗൂഗിള്‍ പേ വഴി പണം അയച്ചു കൊടുത്താണ് ഹാഷിഷ് ഓയില്‍ വാങ്ങിയിരുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്ക് പണം അയയ്ക്കുന്നതിന് ലക്ഷത്തിന് 1500 രൂപ വരെ കമ്മീഷന് വാങ്ങുന്ന ഏജന്റുമാര്‍ കൊച്ചിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശശിധരന്റെ നിര്‍ദേശപ്രകാരം നര്‍ക്കോട്ടിക് എസിപി അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കഴിഞ്ഞ ഒരുമാസമായി നിരീക്ഷിച്ചുവരികയായിരുന്നു.
നോര്‍ത്ത് സിഐ ബ്രിജു കുമാര്‍, എസ്ഐമാരായ അഖില്‍ ദേവ്, ശ്രീകുമാര്‍, ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
അരക്കോടിയുടെ ഹാഷിഷുമായി യുവാക്കള്‍ പിടിയില്‍
12:21 AM Oct 06, 2022 | Deepika.com