കളമശേരി: കുസാറ്റിൽ ഒരു വർഷം മുൻപ് നിർമിച്ച കാന മണ്ണിട്ട് മൂടാനുള്ള നീക്കം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. 20 ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച കോൺക്രീറ്റ് കാനയാണ് അവധി ദിവസം മുതലാക്കി മണ്ണിട്ട് മൂടാൻ ശ്രമിച്ചത്.
കാനയിലൂടെ വെള്ളം ഒഴുകി പോകാൻ സംവിധാനമില്ലാതെ അശാസ്ത്രീയമായാണ് പണിതിരുന്നതത്രേ. കുസാറ്റിൽ കിഫ്ബി ഏറ്റെടുത്തിട്ടുള്ള 60 കോടിയുടെ പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ കാന. മഴുവൻ പദ്ധതികളും പാതിവഴിയിൽ നിലച്ച സ്ഥിതിയാണ്. വലിയകെട്ടിടങ്ങൾ നിർമിച്ച് പൂർത്തീകരിക്കാത്തതിനാൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി നാട്ടുകാർ നിരന്തരം പരാതിപ്പെടുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കെട്ടിടത്തിൽ നഗരസഭ മാലിന്യം ശേഖരിച്ചിരിക്കുകയാണ്. പണി ഏറ്റെടുത്ത കരാറുകാരൻ കോടതിയിൽ കേസ് കൊടുത്തിരിക്കുകയുമാണ്.
കാന മൂടാനാണ് അധികാരികളുടെ നീക്കം. ഇതിനിടെ കരാറുകാരൻ കുറേ പണം കൈപ്പറ്റിയതായും ആരോപണമുണ്ട്. യുജിസിയുടെ നാക്ക്പരിശോധന നടക്കാനിരിക്കെ നടക്കുന്ന ഇത്തരം നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്ന് സമരത്തിന് നേതൃത്വം നൽക്കിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ് ആരോപിച്ചു. കാനയിൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യണമെന്ന സമരക്കാരുടെ ആവശ്യം കളമശേരി പോലീസ് സമ്മതിച്ച്, മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. നേതാക്കളായ മധു പുറക്കാട്, ജബ്ബാർ കുമ്മഞ്ചേരി, എൻ.ആർ. ചന്ദ്രൻ, പി.എസ്. എഷാദ്, പി.എം നജീബ്, എം.എ. വഹാബ്, അഷ്ക്കർ പനയപ്പിള്ളി, റസീഫ് അടമ്പയിൽ, കെ.യു. സിയാദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
കുസാറ്റിൽ ഒരുവർഷം മുന്പ് നിർമിച്ച കാന മണ്ണിട്ടു മൂടാനുള്ള നീക്കം തടഞ്ഞു
12:20 AM Oct 06, 2022 | Deepika.com