നെടുമ്പാശേരി : നെല്ല് സംഭരിക്കുന്നത് സംബന്ധിച്ച് സർക്കാരും റൈസ് മിൽ ഉടമകളും തമ്മിൽ തർക്കത്തിലായതോടെ നെല്ലു സംഭരണം വൈകുന്നു. ഇതോടെ കർഷകർ പ്രതിസന്ധിയിലായി. കുന്നുകര കൃഷിഭവന്റെ കീഴിലുള്ള വയൽക്കര ഈസ്റ്റ് പാടശേഖര സമിതി, കുന്നുവയൽ പാടശേഖര സമിതി എന്നിവയിലെ കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
2018 ലെ മഹാപ്രളയവും 2019 ലെ തുടർച്ചയായ മഴയുംമൂലം ഈ പ്രദേശത്ത് നെൽകൃഷി പൂർണമായി നശിച്ചു പോയിരുന്നു. ഇതിനു ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടത് മൂലം 2020 -21 വർഷങ്ങളിൽ കർഷകർ കൃഷിയിറക്കിയില്ല. പിന്നീട് കഴിഞ്ഞ വർഷം "കൃഷിക്കൊപ്പം കളമശേരി ' എന്ന പദ്ധതിയുടെ ഭാഗമായി രണ്ട് പാടശേഖര സമിതികളുടെയും നേതൃത്വത്തിൽ 100 ഏക്കറോളം സ്ഥലത്ത് നെല്ല് കൃഷി ചെയ്തിരുന്നു.
ഇവ പാകമായ ശേഷം കൊയ്ത്ത് കഴിഞ്ഞ് നെല്ല് ഉണക്കി കർഷകരുടെ വീടുകളിൽ ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. നെല്ല് സപ്ലൈകോക്ക് നൽകുവാൻ സർക്കാർ നിർദ്ദേശ പ്രകാരം ഓൺലൈനായി രജിസ്റ്റർ ചെയ്ത് കർഷകർ കാത്തിരിക്കുകയാണ്. സർക്കാരുമായുള്ള ചില തർക്കങ്ങളുടെ പേരിൽ മില്ല് ഉടമസ്ഥർ സമരത്തിലായതാണ് നെല്ല് സംഭരണം വൈകാൻ കാരണമെന്നറിയുന്നു. എന്നാൽ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുവാൻ പകരം സംവിധാനം ഒരുക്കാൻ സർക്കാരും ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ അടുത്ത മുണ്ടകൻ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎൽഎയും മന്ത്രിയുമായ പി. രാജീവിനും കൃഷി മന്ത്രിയ്ക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.
പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് കർഷകർ. ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ പാടശേഖര സമിതി പ്രസിഡന്റ് കെ.എൻ. സുരേഷ്, സെക്രട്ടറി പി.ഐ. ഇട്ടീര തുടങ്ങിയവർ സംസാരിച്ചു.
നെല്ലു സംഭരണം വൈകുന്നു: കർഷകർ പ്രതിസന്ധിയിൽ
12:20 AM Oct 06, 2022 | Deepika.com