പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ മുപ്പത്തിയെട്ടാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂജിതയിൽ നിന്നും ഇരുപത് ബ്രഹ്മചാരികൾ ദീക്ഷ സ്വീകരിച്ചു. രാവിലെ അഞ്ചിന് ആരാധനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രാർഥനാമുഖരിതമായ അന്തരീക്ഷത്തിൽ സഹകരണ മന്ദിരത്തിൽ രാവിലെ ഏഴിന് ദീക്ഷ ചടങ്ങുകൾ ആരംഭിച്ചു. പ്രത്യേകം സജ്ജീകരിച്ച പീഠത്തിൽ ഗുരുസങ്കൽപ്പത്തോടെ ഹാരം ചാർത്തി ആരാധന നടത്തിയതിനുശേഷം ഓരോരുത്തരും ശിഷ്യപൂജിതയിൽ നിന്നും വസ്ത്രവും പുതിയനാമവും സ്വീകരിച്ചു.
ശുഭ്രവസ്ത്രധാരികളായ ബ്രഹ്മചാരിമാർ ദീക്ഷ സ്വീകരിച്ച ശേഷം പീതവസ്ത്രധാരികളായി മാറി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പുതിയ അംഗങ്ങളെ സഹകരണ മന്ദിരത്തിലേക്ക് ആനയിച്ചു. തുടർന്ന് പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറൽ സെക്രട്ടറി വിളംബരം ചെയ്തു. 36 യുവാക്കളും 24 യുവതികളുമടക്കം അറുപത് പേരാണ് ദീക്ഷാവാർഷികദിനത്തിൽ ബ്രഹ്മചാരി സംഘത്തിലേക്ക് ചേർന്നത് . ഇതിൽ അഞ്ചു പേർ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. ഇവരുടെ പേരിനോടൊപ്പം "ജ്ഞാന തപസ്വി' എന്നും ചേർക്കപ്പെടും.
രാവിലെ 11ന് സ്പിരിച്വൽ സോണിലെ ശ്രീ കരുണാകര ഗുരുവിന്റെ ഉദ്യാനത്തിൽ നിന്നും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദീക്ഷായാത്ര നടത്തി. ഉച്ചയ്ക്ക് 12 ന് ആരാധനയ്ക്ക് ശേഷം താമരപ്പർണശാലയിൽ സന്ന്യാസ സംഘത്തിന്റെയും രക്ഷകർത്തൃസമിതിയുടേയും വിവിധ സമർപ്പണങ്ങൾ നടന്നു. ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ സംബന്ധിച്ചു. വൈകുന്നേരം ആറിന് ആരാധനയ്ക്കു ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും നടത്തി. ഇതോടെ കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന പ്രത്യേക പ്രാർഥനാ ചടങ്ങുകൾക്ക് സമാപനമായി.
ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാർഷികം; 20 പേർ ദീക്ഷ സ്വീകരിച്ചു
12:15 AM Oct 06, 2022 | Deepika.com