കോവളം: അന്തർ ദേശീയ ടൂറിസം കേന്ദ്രമായ കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ കൈവരി തകര്‍ന്നുവീണ് കോവളം കാണാനെത്തിയ അഞ്ച് പേർക്ക് പരിക്കേറ്റു. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, പഞ്ചായത്തംഗങ്ങളായ ഹസീന ഷിഹാബുദീന്‍, ആയിഷ ഉമ്മര്‍, വി.സി. അജിത്ത്, എം.കെ. ആഷിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആസ്യക്ക് നട്ടെല്ലിനും ഹസീനയുടെ തലയ്ക്കും സാരമായി പരിക്കേറ്റു. മറ്റ് മൂന്നു പേരുടേയും പരിക്കുകള്‍ സാരമുള്ളതല്ലെന്നും പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. പനമരം പ്രസിഡന്റടക്കം 14 പഞ്ചായത്തംഗങ്ങളാണ് വിനോദ സഞ്ചാരത്തിനായി തിരുവനന്തപുരത്ത് കോവളത്തെത്തിയത്.
നടപ്പാതയിൽ കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയില്‍ ചാരിയിരുന്ന് കടല്‍ കാണുന്നതിനിടെ തുരുമ്പെടുത്ത് ദുര്‍ബലമായ കൈവരിയിലെ പൈപ്പ് തകര്‍ന്ന് അഞ്ചുപേരും താഴെ ബോസ്മെന്റിലെ കരിങ്കല്ല് കെട്ടിലേക്ക് വീഴുകയായിരുന്നു. രണ്ടാള് താഴ്ചയുള്ള ഭാഗത്തേക്കാണ് ഇവര്‍ വീണത്.
ആസ്യയും, ഹസീനയും കരിങ്കൽ കെട്ടിലേക്ക് വീണാണ് സാരമായി പരിക്കേറ്റത്. മറ്റുള്ളവര്‍ മണലിലേക്കാണ് പതിച്ചത്.
പനമരം പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും അടക്കം അഞ്ചു പേർക്ക് പരിക്ക്
12:15 AM Oct 06, 2022 | Deepika.com