തിരുവനന്തപുരം: വേളിമല കുമാരസ്വാമിയുടെ പൂജപ്പുരയിലെ പള്ളിവേട്ടയോടെ കോട്ടയ്ക്കകത്തെ നവരാത്രി ഉത്സവത്തിന് സമാപനമായി. പത്മനാഭപുരത്തു നിന്ന് എഴുന്നള്ളിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് ഇന്ന് നല്ലിരുപ്പാണ്. വിഗ്രഹ ഘോഷയാത്ര നാളെ രാവിലെ കിഴക്കേകോട്ടയിൽ നിന്ന് പത്മനാഭപുരത്തേക്ക് പുറപ്പെടും. ഞായറാഴ്ച വൈകുന്നേരം പത്മനാഭപുരത്ത് എത്തിച്ചേരും.
ഇന്നലെ പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നെള്ളിച്ചു. കരമനയിൽ നിന്ന് രാവിലെ ഒൻപതിന് ഘോഷയാത്രയെ സ്വീകരിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുടിയിരുത്തി. തുടർന്ന് ചെങ്കള്ളൂർ മഹാദേവക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട കാവടിഘോഷയാത്ര സരസ്വതി മണ്ഡപത്തിലെത്തി. വൈകുന്നേരം 4.30 ന് പള്ളിവേട്ടയ്ക്കു ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നെള്ളിച്ചു.
ഇന്നലെ രാത്രി ചെന്തിട്ടയിൽ നിന്ന് മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിന് മുന്നിലേക്ക് എഴുന്നെള്ളിച്ചു. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം, കാണിക്ക സമർപ്പണം എന്നിവയ്ക്ക് ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്കു മടക്കി കൊണ്ടുപോയി.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥാനി മൂലംതിരുനാൾ രാമവർമ, പൂയംതിരുനാൾ ഗൗരി പാർവതിബായി തുടങ്ങിയവർ വിഗ്രഹങ്ങൾക്ക് ആചാരപരമായ വരവേൽപ്പ് നൽകി.
പൂജപ്പുരയിൽ പള്ളിവേട്ട കഴിഞ്ഞു; നവരാത്രി വിഗ്രഹ മടക്കയാത്ര നാളെ
12:14 AM Oct 06, 2022 | Deepika.com