വിതുര : ഇറങ്ങരുത്, ഇറങ്ങരുത് ഇതുപറഞ്ഞ് നാട്ടുകാർ മടുത്തു. ദാരുണാന്ത്യങ്ങൾ പലതും കണ്ട് നാടിന്റെ മനസും മരവിച്ചു. എന്നിട്ടും ചെവിക്കൊള്ളാതെ തന്നിഷ്ടം കാട്ടി വിളിച്ചു വരുത്തുന്നതാണ് കല്ലാറിലുണ്ടാകുന്ന അപകടങ്ങളെല്ലാം. മഴക്കാലത്തും അല്ലാതെയും മലയോരത്തെ നദികളിലിറങ്ങുന്നതിനു വിലക്കുണ്ട്. ഇക്കോ ടൂറിസങ്ങളിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണവുമുണ്ട്.
കല്ലാർ, മീൻമുട്ടി പോലുള്ള മരണം പതിയിരിക്കുന്നിടങ്ങളിൽ തന്നിഷ്ട പ്രകാരമിറങ്ങി അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞമാസം അഞ്ചിന് മങ്കയത്തുണ്ടായ ദുരന്തത്തിന് വഴിയൊരുക്കിയതും ഇത് തന്നെയാണ്.
ജീവനക്കാർ ചെക്ക്പോസ്റ്റിൽ തടഞ്ഞ് തിരികെ അയച്ചവരാണ് കുളിക്കടവിലിറങ്ങി ഒഴുക്കിൽപ്പെട്ടത്. മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുഞ്ഞടക്കം രണ്ടുപേർ മരിച്ചിരുന്നു. ഒരുമാസം തികയും മുമ്പേയാണ് കല്ലാറിൽ ചൊവ്വാഴ്ച ഉണ്ടായ അടുത്ത മുങ്ങിമരണവും.
കഴിഞ്ഞ ജൂലൈ 31 ന് തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കൾ കല്ലാറിലെത്തി കുളിക്കാനിറങ്ങി. പൊടുന്നനെ ജലനിരപ്പ് ഉയർന്നതോടെ നടുവിലെ പാറയിൽ അകപെട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ കല്ലാർനെല്ലിക്കുന്ന് ചെക്ക്ഡാമിൽ ഒഴുക്കിൽപ്പെട്ട് തിരുവനന്തപുരം ചിറയ്ക്കൽ കൈമനം അമ്പാടി ഹൗസിൽ അഭിലാഷ് (23) മരണപ്പെട്ടിരുന്നു.
മഴയൊന്നു കടുത്താൽ മലവെള്ളമിറങ്ങുന്ന നാടാണെന്നും കാണാക്കയങ്ങൾ നിർവധിയുണ്ടെന്നും അടിക്കടി മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം സ്ഥലത്തെത്തുന്നവർ അവഗണിക്കുന്നതാണ് ദുരന്തത്തിൽ എത്തുന്നതെന്നും നാട്ടുകാർ പറയുന്നു.
മുന്നറിയിപ്പുകൾക്ക് പുല്ലുവില
12:14 AM Oct 06, 2022 | Deepika.com