കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽനിന്നു മാങ്ങാ മോഷ്ടിച്ച പോലീസുകാരനെതിരേ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും.
മോഷണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ്പി ഇയാളെ കഴിഞ്ഞ ദിവസം സർവീസിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ എആർ ക്യാമ്പിലെ പോലീസുകാരനായ ഷിഹാബിനെതിരേയുള്ള കൂടുതൽ കേസുകളുടെ വിവരങ്ങൾ പുറത്ത് വന്നു.
കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിൽനിന്നു മാങ്ങാ മോഷ്ടിച്ച സംഭവത്തിലാണ് ഇടുക്കി എആർ ക്യാമ്പിലെ പോലീസുകാരനായ ഷിഹാബിനെ ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സേനയിലെ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഷിഹാബിന്റെ പ്രവൃത്തി തികഞ്ഞ അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവും സേനയ്ക്കാകമാനം കളങ്കം ചാർത്തുന്നതുമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സസ്പെൻഷൻ കൂടാതെ ഷിഹാബിനെതിരേ കൂടുതൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.
ഷിഹാബിനെതിരേ മറ്റു കേസുകളുടെ വിവരം കൂടി ഇതിനിടെ പുറത്ത് വന്നു. 2007ൽ സേനയുടെ ഭാഗമാകുന്നതിന് മുന്പ് വീടുകയറി മർദിച്ചതിന് ഇയാൾക്കെതിരേ കേസുണ്ടായിരുന്നു. 2019 ൽ ഇയാൾക്കെതിരേ മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത പീഡന കേസ് നിലവിൽ കോടതിയിൽ നടന്നുവരികയാണ്. 2019ൽ തന്നെ സ്ത്രീകളുടെ പുറകെ നടന്ന് ശല്യം ചെയ്തതിന് 354 വകുപ്പ് പ്രകാരവും ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പുറമെയാണ് മോഷണക്കേസുകൂടി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ കേസുകളുടെ പശ്ചാത്തലത്തിലാണ് ഷിഹാബിനെതിരേ കൂടുതൽ നടപടികളിലേക്ക് വകുപ്പ് നീങ്ങുന്നത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫോൺ കോളുകൾ അടക്കം നിരീക്ഷിച്ച് വരികയാണ്. ഇതിനിടെ കീഴടങ്ങാനുള്ള നീക്കവും ഇയാൾ ആരംഭിച്ചതായി സൂചനയുണ്ട്.
മാങ്ങാ മോഷ്ടിച്ച പോലീസുകാരനെതിരേ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും
11:54 PM Oct 05, 2022 | Deepika.com