പനച്ചിക്കാട്: വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ ദക്ഷിണ മൂകാംബിയിലേക്ക് കുരുന്നുകളുടെ പ്രവാഹം. രാത്രി 12മുതല്‍ രക്ഷിതാക്കള്‍ കുട്ടികളുമായി ക്ഷേത്ര സന്നിധിയിലേക്കെത്തിക്കൊണ്ടിരുന്നു.
പുലര്‍ച്ചെ നാലിനാണു പൂജയെടുപ്പോടെ വിദ്യാരംഭത്തിനു തുടക്കം കുറിച്ചത്. സരസ്വതി സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിലാണ് വദ്യാരംഭം കുറിക്കല്‍ നടക്കുന്നത്. നേരത്തെ തന്നെ ബുക്ക് ചെയ്ത് സ്ഥലത്തെത്തിയവര്‍ കുട്ടികളുമായി തങ്ങളുടെ ഊഴത്തിനായി കാത്തുനില്ക്കുന്ന കാഴ്ചയായിരുന്നു ക്ഷേത്രത്തിനകത്തും പുറത്തും.
ഹരിശ്രീ മന്ത്രധ്വനികളാല് മുഖരിതമായ അന്തരീക്ഷത്തില്‍ ആചാര്യന്മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇണങ്ങിയും പിണങ്ങിയും നിലവിളിച്ചുമാണ് കുരുന്നുകള്‍ അക്ഷര മധുരം നുകർന്നത്. ഒപ്പം ദേവീസന്നിധിയിലെ മണല്‍തിട്ടയില്‍ രക്ഷിതാക്കളും ഭക്തജനങ്ങളും ഹരിശ്രീ കുറിക്കാനായി തിരക്ക് കൂട്ടുന്നതും കാണാം. ഇന്നു വൈകുന്നേരം വരെ കുട്ടികളെ എഴുത്തിനിരത്താനുള്ള സൗകര്യം അധികൃതര്‍ ക്രമീകരിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിക്കുശേഷമുള്ള നവരാത്രി കാലത്ത് അക്ഷരദേവതയുടെ സന്നിധിയിലേക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. നവമിദിനമായ ഇന്നലെയും ഇന്നും ക്ഷേത്രത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് മുന്‍കൂട്ടി കണ്ട് വേണ്ട ക്രമീകരണങ്ങള്‍ ദേവസ്വം നടപ്പിലാക്കിയിരുന്നു.
പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളാണ് നടന്നുവരുന്നത്. ട്രാഫിക് നിയന്ത്രണം നടപ്പിലാക്കിയതോടെ ഗതാഗത കുരുക്കും വിവിധ ഇടങ്ങളില്‍ പാര്‍ക്കിംഗ് തരപ്പെടുത്തിയതോടെ റോഡിലെ തടസങ്ങളും ഒഴിവായി.
പൂര്‍ണമായും ക്ഷേത്രത്തിലും പരിസരങ്ങളിലും ഹരിതചട്ടം പാലിച്ചാണ് നവരാത്രിക്കാലം ആഘോഷിക്കുന്നത്. പഞ്ചായത്ത്, ഹരിത കേരളം മിഷന്, ക്ഷേത്രം ദേവസ്വം എന്നിവരുടെ പങ്കാളിത്തത്തില്‍ ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കി വരികയാണ്. ഇതിനായി പ്രത്യേക ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതി സൗഹൃദ സന്ദേശം അടങ്ങിയ ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്.
പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നു കുരുന്നുകള്‍
11:54 PM Oct 05, 2022 | Deepika.com