മാന്നാർ: ചെന്നിത്തല രണ്ടാം ബ്ലോക്ക് പാടശേഖരത്തിലെ വരവുചെലവ് കണക്കുകളിൽ വ്യാപക ക്രമക്കേട് നടന്നതായി പരാതി. ഇതുസംബസിച്ച് കർഷകർ കൃഷി ഓഫീസർക്കു പരാതി നൽകി.
2022-23 വർഷത്തിലേക്കുള്ള പൊതുയോഗത്തിലാണ് മുൻവർഷത്തെ വരവുചെലവു കണക്കുകൾ അവതരിപ്പിച്ചത്. മിനിട്ട്സ് ബുക്കിൽ രേഖപ്പെടുത്തി കമ്മിറ്റിക്കാരെ വായിച്ചു കേൾപ്പിച്ച കണക്കല്ല പൊതുയോഗത്തിൽ അവതരിപ്പിച്ചതെന്നാണ് ഒരു വിഭാഗം കർഷകരുടെ പരാതി.
ഇരുകണക്കുകളും തമ്മിൽ വലിയ അന്തരമാണ് ഉണ്ടായിരിക്കുന്നതത്രേ. ചെന്നിത്തല പുഞ്ചയിലെ 18 ബ്ലോക്ക് സമിതിയിലും നടക്കാത്ത നടപടി ക്രമമാണ് രണ്ടാം ബ്ലോക്കിൽ നടന്നത് ട്രസ്റ്റിയാണ് മിനിട്ട്സും കണക്കും അവതരിപ്പിച്ചത്.
പൊതുയോഗത്തിന് വിലകൽപിക്കാതെ ഭരണസമിതിയിലേക്ക് മൂന്നുവർഷം ഇരുന്ന ഭാരവാഹികളുടെ പേരുകൾ അവർ തന്നെ നിർദേശിക്കുകയായിരുന്നു. പാട്ടകൃഷിക്കാരനെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് പൊതുയോഗം നിർദേശിച്ചിട്ട് ഭാരവാഹികൾ അംഗീകരിച്ചില്ല. കമ്മിറ്റിയിലേക്ക് പേര് നിർദേശിച്ച് എഴുതിയിട്ടുള്ള കർഷകരെകൊണ്ട് മിനിട്ട്സ് ബുക്കിൽ ഒപ്പിടിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
ഇങ്ങനെയുള്ള ഒരു ഭരണസമിതിയെ മുൻപോട്ടു നയിക്കുവാൻ കൃഷിക്കാരായിട്ടുള്ള കുറെ പേർക്ക് താത്പര്യമില്ല.
ആയതിനാൽ കൃഷി ഓഫീസർ രണ്ടാം ബ്ലോക്ക് പാടശേഖരത്തിലെ മിനിട്ട്സ് ബുക്കും കണക്കുകളും വൗച്ചറുകളും പരിശോധിച്ചു കൃഷിക്കാർക്കുവേണ്ട സഹായങ്ങൾ നൽകണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പാടശേഖരത്തിലെ വരവുചെലവ് കണക്കുകളിൽ തിരിമറിയെന്ന്
10:40 PM Oct 05, 2022 | Deepika.com