എരുമേലി: കമ്മിറ്റി മാറ്റിയപ്പോൾ അജണ്ടയിലെ ഒരു വിഷയം കാണാനില്ല. ഈ വിഷയമാകട്ടെ ഏറെ വിവാദമായി മാറിയ ആംബുലൻസിന്റെ കൈമാറ്റവും. വിവാദമായ ഈ വിഷയം ഒഴിവാക്കാൻ വേണ്ടിയാണ് കമ്മിറ്റി മാറ്റിവച്ച് പുതിയ നോട്ടീസ് നൽകിയതെന്ന ആക്ഷേപവുമായി പ്രതിപക്ഷം.
ഇന്ന് നടത്താനായി പുറപ്പെടുവിച്ച എരുമേലി പഞ്ചായത്ത് കമ്മിറ്റിയുടെ നോട്ടീസിലാണ് അജണ്ടയിൽ ഒരു വിഷയം അപ്രത്യക്ഷമായത്. ഇക്കഴിഞ്ഞ ആറിന് കമ്മിറ്റി ചേരുന്നതിനായി അംഗങ്ങൾക്ക് നോട്ടീസ് നൽകിയപ്പോൾ മൂന്ന് വിഷയങ്ങളായിരുന്നു അജണ്ടയിൽ. ഈ കമ്മിറ്റി ചേരുന്നത് റദ്ദാക്കിയ ശേഷം ഇന്ന് കമ്മിറ്റി നടത്തുമെന്നറിയിച്ച് പുതിയ നോട്ടീസ് നൽകി. ഈ നോട്ടീസിൽ പഴയ നോട്ടീസിലെ മൂന്ന് അജണ്ടകളിൽ രണ്ടെണ്ണം മാത്രമാണുള്ളത്. ഒഴിവാക്കിയത് ആംബുലൻസ് കൈമാറുന്ന വിഷയമാണ്.
മൂന്ന് അജണ്ടകളിൽ ഒന്ന് ശബരിമല സീസണിൽ നടത്തേണ്ട മാലിന്യ സംസ്കരണ വിഷയവും മൂന്നാമത്തെ വിഷയം ഒപ്ടിക് കേബിൾ നെറ്റ്വർക്ക് പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കലുമായിരുന്നു. രണ്ടാമത്തെ വിഷയമായിരുന്നു ആംബുലൻസ് കൈമാറ്റം. ജില്ലാ പഞ്ചായത്ത് 12.5 ലക്ഷം ചെലവിട്ട് വാങ്ങി എരുമേലി പഞ്ചായത്തിന് കൈമാറിയ പുതിയ ആംബുലൻസ് ആണ് എരുമേലിയിലെ സർക്കാർ ആശുപത്രിക്ക് നൽകേണ്ടത്. എന്നാൽ ആംബുലൻസ് മാസങ്ങളായി ഉപയോഗിക്കുന്നില്ല.
ആശുപത്രിയിൽ അത്യാഹിത സേവനങ്ങൾക്കായി മറ്റ് രണ്ട് ആംബുലൻസുകൾ ഉണ്ടെങ്കിലും പാലിയേറ്റീവ് കെയർ സേവനത്തിന് രണ്ട് ടാക്സി വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉപയോഗിക്കുകയാണ്. ഇതിന് പകരം ജില്ലാ പഞ്ചായത്ത് നൽകിയ ആംബുലൻസ് നൽകുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനാണ് ഇക്കാര്യം അജണ്ടയിൽ രണ്ടാമത്തെ വിഷയമായി ചേർത്തിരുന്നത്. എന്നാൽ സ്വകാര്യ വാഹനങ്ങളുടെ കരാർ കാലാവധി തീർന്നിട്ടില്ല. ജില്ലാ പഞ്ചായത്ത് വക ആംബുലൻസ് നൽകിയാൽ സ്വകാര്യ വാഹന കരാർ റദ്ദാക്കേണ്ടി വരും. ആംബുലൻസിന്റെ ഡ്രൈവർ നിയമനം സംബന്ധിച്ച് തർക്കമുണ്ടന്ന് പറയപ്പെടുന്നു. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ജോലിയിൽ നിന്ന് നീക്കിയ ആളെ ഡ്രൈവർ ആക്കണമെന്ന ആവശ്യവുമായി സിപിഐ രംഗത്തുഉള്ളതാണ് തർക്കം.
ഇക്കഴിഞ്ഞ പ്രളയത്തിനിടെ ഗുരുതര സ്ഥിതിയിലായിരുന്ന സിപിഎം നേതാവിനെ ആശുപത്രിയിൽ എത്തിക്കാൻ ചെന്നില്ലെന്ന പരാതിയിലാണ് ആംബുലൻസ് ഡ്രൈവറെ ജോലിയിൽ നിന്നു നീക്കിയത്. സംഭവത്തിൽ ജോലിയിൽ നിന്നു നീക്കിയ ആളെ ഡ്രൈവർ ആക്കുന്നതിനോട് ഭരണകക്ഷിയിൽ വിയോജിപ്പുണ്ട്. അതേസമയം അപേക്ഷകൾ സ്വീകരിച്ച് ടെസ്റ്റും ഇന്റർവ്യൂവും നടത്തി യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവരെ നിയമിക്കണമെന്നാണ് ചട്ടം.
അജണ്ടയിലെ ആംബുലൻസ് പോയി: എരുമേലി പഞ്ചായത്ത് കമ്മിറ്റി ഇന്ന്
10:22 PM Oct 05, 2022 | Deepika.com