എരുമേലി: കഴിഞ്ഞ വർഷം ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം തൊഴില്‍ദിനങ്ങള്‍ നൽകിയ എരുമേലി പഞ്ചായത്തിൽ ഇനി ഇതിന്റെ പകുതി പോലും നൽകാൻ കഴിയില്ല. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവാണ് തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചിരിക്കുന്നതെന്ന് ആരോപിച്ച എരുമേലി പഞ്ചായത്ത് കമ്മിറ്റി ഈ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കി. പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയാണു പ്രമേയം പാസാക്കിയത്. മുഴുവൻ മെംബർമാരും പ്രമേയത്തെ അനുകൂലിച്ചു.
20 പ്രവൃത്തികൾ മാത്രം
2022-23 വര്‍ഷത്തിനു മുന്‍പു വരെ ഓരോ പഞ്ചായത്തിലും തൊഴിലാളികള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുന്നതുവരെ എണ്ണത്തില്‍ പരിധിയില്ലാതെ എത്ര പ്രവൃത്തികള്‍ വേണമെങ്കിലും ഏറ്റെടുക്കാമായിരുന്നെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രമേയത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പഞ്ചായത്തില്‍ ഒരേ സമയം 20 പ്രവൃത്തികള്‍ മാത്രമാണ് ഏറ്റെടുക്കാന്‍ സാധിക്കുക.
56,895 തൊഴില്‍ദിനം മാത്രം
23 വാര്‍ഡുകളുള്ള എരുമേലി പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ ശരാശരി രണ്ട് പ്രവൃത്തി ഏറ്റെടുത്താല്‍ പോലും 46 പ്രവൃത്തികള്‍ വേണമെന്നിരിക്കെ 20 പ്രവൃത്തികള്‍ മാത്രം ഏറ്റെടുക്കുക എന്നതു തൊഴിലുറപ്പ് നിയമത്തെതന്നെ അട്ടിമറിക്കുന്നതാണെന്നു പ്രസിഡന്റ് പറഞ്ഞു. എരുമേലി പഞ്ചായത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം തൊഴില്‍ദിനങ്ങള്‍ നല്കാന് കഴിഞ്ഞിരുന്നു. 2022-23 സാമ്പത്തിക വര്‍ഷം അനുമതി ലഭിച്ചിരിക്കുന്നത് 56,895 തൊഴില്‍ദിനങ്ങള്‍ മാത്രമാണ്. ഇതോടെ ലക്ഷ്യമിട്ട പല പദ്ധതികളും ഒഴിവാക്കേണ്ടി വരും.
തൊഴിലുറപ്പ് കുറയും; എരുമേലിയിൽ കേന്ദ്രനിർദേശത്തിനെതിരേ പ്രമേയം
10:22 PM Oct 05, 2022 | Deepika.com