സജീവൻ പൊയ്തുംകടവ്
കണ്ണൂർ: രാഷ്ട്രീയത്തിൽ ജൂണിയറായിരുന്നെങ്കിലും പിണറായി വിജയനൊപ്പം തോളോടുതോൾ ചേർന്ന് പാർട്ടിയെ നയിച്ച നേതാവായിരുന്നു കോടിയരി ബാലകൃഷ്ണൻ എന്ന കോടിയേരി. ഇരുവരുടെയും നാടുകളായ പിണറായിയും കോടിയേരിയും തമ്മിലുള്ള ചെറിയ അകലം പോലും ഇവർ തമ്മിലുള്ള മനപ്പൊരുത്തത്തിൽ ഉണ്ടായിരുന്നില്ല.
വിദ്യാർഥി സംഘടനാ പ്രവർത്തനകാലത്ത് തുടങ്ങിയ ഊഷ്മള ബന്ധത്തിന് ഒരു കാലത്തും വിള്ളലേറ്റില്ല. സിപിഎം സംസ്ഥാനസെക്രട്ടറി പദവിയായാലും പാര്ട്ടിയുടെ കണ്ണൂര് ജില്ലാ സെക്രട്ടറി സ്ഥാനമായാലുമെല്ലാം കോടിയേരിക്കു ലഭിച്ചത് പിണറായി വിജയനു തൊട്ടുപിന്നിലായാണ്.
ഈ ഊഷ്മളബന്ധം കോടിയേരിയുടെ സംസ്കാരചടങ്ങിലും ദൃശ്യമായി. കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതിന് മുന്പേ മുഖ്യമന്ത്രി ഇവിടെ എത്തിയിരുന്നു. വിമാനത്താവളത്തിൽ എത്തിയ മൃതദേഹം ഏറ്റുവാങ്ങുന്നത് മുതൽ പയ്യാന്പലത്ത് ചിതയെരിയുന്നതുവരെ ആദ്യാവസാനം പ്രിയസഹപ്രവർത്തകനൊപ്പം പിണറായി ഉണ്ടായിരുന്നു. തലശേരി ടൗൺ ഹാളിൽ എത്തിയ നേതാക്കൾ പലരും പലപ്പോഴായി മടങ്ങിയെങ്കിലും പൊതുദർശനത്തിന്റെ മുഴുവൻ സമയവും പിണറായി കോടിയേരിയുടെ മൃതദേഹത്തിനരികിൽനിന്നും മാറിയില്ല. പൊതുദർശനം കഴിയുന്നതുവരെ ടൗൺഹാളിൽ തന്നെ ചെലവഴിച്ച പിണറായി മൃതദേഹം വീട്ടിലേക്ക് മാറ്റുന്നതിന് മുന്പായി ഭാര്യ കമലയ്ക്കൊപ്പം കോടിയേരിയുടെ വീട്ടിലും എത്തിയിരുന്നു. പിന്നീട് ഇന്നലെ രാവിലെയും കോടിയേരിയുടെ വീട്ടിലെത്തി. മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുവരുന്നതിനായി ആംബുലൻസിൽ കയറ്റിയശേഷം അഴീക്കോടൻ മന്ദിരത്തിലെത്തിയ പിണറായി പ്രിയസഖാവിനെ ഒരിക്കൽക്കൂടി പാർട്ടി ഓഫീസിൽ കാത്തിരിക്കുകയായിരുന്നു. പിന്നീട് പയ്യാന്പലത്തേക്കുള്ള വിലാപയാത്രയിൽ കാൽനടയായി പോകാനും തീരുമാനിച്ചു.
സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് പയ്യാന്പലത്തേക്ക് കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചത്. പ്രവർത്തകരാരും വാഹനത്തിൽ പയ്യാന്പലത്തേക്ക് വരരുതെന്നും കാൽനടയായി മാത്രമേ അനുഗമിച്ച് അന്ത്യയാത്ര നൽകാവൂവെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അഭ്യർഥിച്ചിരുന്നു.
തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും നേതാക്കളും കാൽനടയായി പയ്യാന്പലത്തേക്ക് വിലാപയാത്രയായി പുറപ്പെട്ടത്. പി.ബി അംഗങ്ങളുടെ പിന്നിലായി സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും അണിനിരന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നും പയ്യാന്പലത്തിലേക്കുള്ള വിലാപയാത്രയിൽ രണ്ടര കിലോമീറ്ററോളം പിണറായി വിജയൻ നടന്നു.
എണ്ണമറ്റ പോരാട്ടങ്ങൾക്ക് വേദിയായ കണ്ണൂർ നഗരത്തിലൂടെ കോടിയേരി അവസാനമായി യാത്രയാകുന്പോൾ റോഡിനിരുവശവും ജനസാഗരം കാത്തുനിൽക്കുന്നുണ്ടായിരുന്നു. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ റോഡ്, എസ്എൻ പാർക്ക് വഴി 3.30 ഓടെ വിലാപയാത്ര പയ്യാന്പലത്ത് എത്തിച്ചേർന്നു.
ഏറ്റവും അവസാനം കുറച്ച് ദൂരം മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന നേതാക്കളാണ് ശവമഞ്ചം ചുമലിൽ വഹിച്ചത്. മുന്നിൽ പിണറായി വിജയനും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിന്നിൽ എം.എ. ബേബിയും പ്രകാശ് കാരാട്ടും ചേർന്ന് പ്രിയ സഖാവിന്റെ ചേതനയറ്റ ശരീരം പയ്യാന്പലത്തേക്ക് എത്തിച്ചു.
അന്ത്യയാത്രയിലും കോടിയേരിക്ക് വഴിയൊരുക്കി പിണറായി വിജയൻ
12:53 AM Oct 04, 2022 | Deepika.com