വടക്കഞ്ചേരി : ദേശീയപാത ചുവട്ടു പാടത്ത് ദന്പതികളെ ആക്രമിച്ച് ബന്ദികളാക്കി 25 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന കേസിലെ കവർച്ചാ സംഘം തമിഴ്നാട്ടിൽ മറ്റൊരു കേസിൽ പിടിയിലായി. കൂടുതൽ വിവരങ്ങൾ അറിയുന്നതേയുള്ളു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറംഗ സംഘമാണ് ചുവട്ടുപാടത്തെ കവർച്ചയ്ക്ക് പിന്നിലെന്നാണു വ്യക്തമായിട്ടുള്ളത്.
കൃത്യം നടത്തി റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാനാണ് കാറിൽ സ്ത്രീകളെ കൂട്ടുന്നത്. സംഘം എത്തിയ കാറും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി പ്രതികളെ കസ്റ്റഡിയിലെടുത്താകും തുടർ നടപടികൾ.
സംഘാംഗങ്ങളെല്ലാം ചെറുപ്പക്കാരായ തമിഴ്നാട്ടുക്കാരാണ്. അന്വേക്ഷണം വഴിതിരിച്ചുവിടാൻ കെഎൽ 11 എന്ന വ്യാജ നന്പറാണ് ഹോണ്ട സിറ്റി കാറിൽ സ്ഥാപിച്ചിരുന്നത്. കവർച്ചാസമയം സ്ഥലത്ത് ഈ കാറാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനെ തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് പോയി ഇതേ നന്പറും കളറുമുള്ള കാർ കണ്ടെത്തിയെങ്കിലും അവിടെ കണ്ടെത്തിയ കാർ ഇത്തരം കൃത്യങ്ങൾക്കു സ്ഥലത്ത് എത്തിയിരുന്നില്ലെന്നു തെളിഞ്ഞിരുന്നു.
പിന്നീട് തമിഴ്നാട് കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളിലേക്ക് എത്താൻ കഴിഞ്ഞത്. ചെറുസംഘങ്ങളായി പല ഭാഗത്തായാണ് അന്വേഷണം നടത്തിയിരുന്നത്. കാർ മോഷ്ടിച്ചതാകാനാണ് സാധ്യതയെന്നു പറയുന്നു. കഴിഞ്ഞ മാസം 22ന് രാത്രി ഒന്പത് മണിയോടെയാണ് കെഎസ്ആർടിസിയിൽ നിന്നും റിട്ടയർ ചെയ്ത ചുവട്ടുപ്പാടം പുതിയേടത്ത് സാം പി. ജോണിന്റെ വീട്ടിൽ കവർച്ച നടന്നത്. കുറച്ചു പേർ വീടിനു മുന്നിലെ വാതിലിനടുത്ത് ഒളിഞ്ഞു നിന്നു. ഈ സമയം ഒരാൾ ഗെയ്റ്റിനു മുന്നിൽ ബൈക്ക് നിർത്തി തുടർച്ചയായി ഹോണ് മുഴക്കുകയായിരുന്നു. കൂട്ടുക്കാർ ആരെങ്കിലും അത്യാവശ്യത്തിനു വിളിക്കുന്നതാകുമെന്ന് കരുതിയാണ് ഭാര്യയുടെ വാക്ക് വകവയ്ക്കാതെ വാതിൽ തുറന്ന് കുടുങ്ങിയത്.
സാമിനെ ആക്രമിച്ച് അവശനാക്കി ഉടുതുണി കീറി കൈകാലുകൾ ബന്ധിക്കുകയായിരുന്നു. കണ്ണിനു താഴെയാണ് സാമിനു ഗുരുതരമായി പരിക്കേറ്റത്. മർദ്ദനത്തിൽ മൂന്ന് പല്ലുകളും തെറിച്ചു വീണു. ആലത്തൂർ ഡിവൈഎസ്പി ആർ. അശോകൻ, വടക്കഞ്ചേരി സിഐ ആദംഖാൻ, എസ്ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്പി, ഡിവൈഎസ്പി, സിഐ എന്നിവരുടെ കുറ്റാന്വേഷണ വിഭാഗങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
പ്രതികൾ തമിഴ്നാട്ടിൽ മറ്റൊരു കേസിൽ പിടിയിൽ
12:22 AM Oct 04, 2022 | Deepika.com