കരിമണ്ണൂർ: വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകിയിരുന്ന പ്രതി പിടിയിലായി. ഉടുന്പന്നൂർ പാറേക്കവല മനയ്ക്കമാലിയിൽ അർഷൽ (33) ആണ് അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പള്ളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പുറമെ വാത്തിക്കുടി പെരുംതോട്ടിൽ കപ്യാ ർകുന്നേൽ സുനിഷ് (28), മണിയാറൻകുടി പടിഞ്ഞാറെക്കര ബൈജേഷ് (22), കട്ടപ്പന കൊച്ചുതോവാള കാട്ടുകുടിയിൽ സുഭാഷ് (50) എന്നിവരും പിടിയിലായി. മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന സംഘത്തിനാണ് വ്യാജ ആധാർ കാർഡ് നിർമിച്ചുനൽകിയിരുന്നത്.
കഴിഞ്ഞ ദിവസം കൊല്ലം വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 3,71,000 രൂപ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് പണയസ്വർണം വ്യാജമാണെന്ന് സ്ഥാപനമുടമ തിരിച്ചറിഞ്ഞത്. ഇതോടെ ഉടമ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് സംഘത്തിൽപ്പെട്ട നിഷാദിനെ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നാണ് വ്യാജ ആധാർ കാർഡ് നിർമിച്ചുനൽകിയത് അർഷൽ ആണെന്ന് മനസിലാകുന്നത്.
മുക്കുപണ്ടം പണയം വയ്ക്കുന്ന സംഘത്തിനാണ് പ്രതി മുഖ്യമായും വ്യാജ ആധാർ കാർഡ് നിർമിച്ച് നൽകിയിരുന്നതെന്നാണ് സൂചന.
മുക്കുപണ്ടം തട്ടിപ്പിന് വ്യാജ ആധാർ കാർഡ്: പ്രതി പിടിയിൽ
11:55 PM Oct 03, 2022 | Deepika.com