മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഇരുന്പു പൈപ്പുകൾ തുരുന്പെടുത്ത് നശിക്കുന്നു. മൂന്ന് വർഷങ്ങൾക്ക് മുന്പ് ജോയ്സ് ജോർജ് എംപി ആയിരുന്നപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ആധുനീക രീതിയിൽ നിർമിച്ച കച്ചേരിത്താഴത്തെ തൊടുപുഴ ബസ് സ്റ്റോപ്പിന്റെ ഇരുന്പു പൈപ്പുകളാണ് നശിക്കുന്നത്.
എംസി റോഡരികിൽ മൂവാറ്റുപുഴ നഗരത്തിലെ പ്രധാന കേന്ദ്രമാണ് കച്ചേരിത്താഴം. ദീർഘദൂര ബസുകളുൾപ്പെടെയുള്ള എല്ലാ സ്വകാര്യ, കെഎസ്ആർടിസി ബസുകളുടെയും സ്റ്റോപ്പാണിവിടം. കോട്ടയം, കൂത്താട്ടുളം, തൊടുപുഴ തുടങ്ങിയടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആയിരകണക്കിനാളുകളാണ് ദിവസവും കച്ചേരിത്താഴത്ത് എത്തുന്നത്. ഇതുകൂടാതെ നിരവധി സ്കൂൾ വിദ്യാർഥികളും ബസ് കാത്തുനിൽക്കുന്നതിവിടെയാണ്.
ഇത്തരത്തിൽ ആയിരകണക്കിനാളുകൾ ആശ്രയിക്കുന്ന കച്ചേരിത്താഴത്തെ പ്രധാന ബസ് സ്റ്റോപ്പിന്റെ ഫ്രെയിമിന്റെ ഭാഗമായ ഇരുന്പു പൈപ്പുകളാണ് തുരുന്പെടുത്തിരിക്കുന്നത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന മേൽക്കൂരയുടെ മുകളിലാണ് ഫ്രെയിം എന്നതിനാൽ എളുപ്പത്തിൽ തുരുന്പ് ദൃശ്യമാകില്ല. നിർമാണ സമയത്തു തന്നെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് അപാകതകളുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇവ പരിഹരിക്കാൻ 2.60 ലക്ഷം രൂപയുടെ പദ്ധതി നഗരസഭ ഒരു വർഷം മുൻപു തയാറാക്കിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അറ്റകുറ്റപ്പണികൾ ഇല്ലാത്തതും അവഗണനയുമാണ് ഇരുന്പു പൈപ്പുകൾ തുരുന്പെടുക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
തുരുന്പെടുത്ത് ഇരുന്പു പൈപ്പുകൾ
11:51 PM Oct 03, 2022 | Deepika.com