കൂത്താട്ടുകുളം: തിരുമാറാടി സ്വദേശികളായ ദന്പതികളുടെ എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും ലോക്കറ്റ് എൻഡോസ്കോപ്പി വഴി പുറത്തെടുത്തു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ദീപക് തോമസ്, അനസ്തെറ്റിസ്റ്റ് ഡോ. ജോർജ് ജോസഫ്, എൻഡോസ്കോപ്പി ടെക്നീഷ്യൻ സിസ്റ്റർ ടെസീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുരിശാകൃതിയിലുള്ള ലോക്കറ്റ് പുറത്തെടുത്തത്. ശ്വാസതടസത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പീഡിയാട്രീഷൻ ഡോ. സിസ്റ്റർ വിമലയുടെ അടുക്കൽ ചികിത്സ തേടുകയായിരുന്നു.
രോഗനിർണയത്തിന്റെ ഭാഗമായി കുട്ടിയുടെ ശ്വാസകോശത്തിന്റെ എക്സ്റേ എടുത്തപ്പോഴാണ് അന്നനാളത്തിൽ എന്തോ ഉള്ളതായി കണ്ടെത്തിയത്. മാതാപിതാക്കൾ വീട്ടലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കിടത്തിയിരുന്ന തൊട്ടിലിലുണ്ടായിരുന്ന ലോക്കറ്റ് നഷ്ടപ്പെട്ടതായി അറിയു ന്നത് . ഉടൻ തന്നെ ആശുപത്രി അധികൃതർ അന്നനാളത്തിൽ നിന്നും ലോക്കറ്റ് എടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും. തീയറ്ററിൽ കയറ്റി 15 മിനിറ്റുകൾക്കകം അന്നനാളത്തിൽ നിന്നും 4.5 സെന്റി മീറ്റർ നീളമുള്ള കൊളുത്തോടു കൂടിയ സ്റ്റീൽ ലോക്കറ്റ് പുറത്തെടുക്കുകയുമായിരുന്നു.
ലോക്കറ്റിരുന്ന സ്ഥലത്തുനിന്നും അല്പം സ്ഥാനചലനം ഉണ്ടായാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തിൽ ലോക്കറ്റ്
11:46 PM Oct 03, 2022 | Deepika.com