ചോറ്റാനിക്കര: ആവേശം കൊട്ടി ക്കയറിയ പവിഴമല്ലിത്തറ മേളത്തിൽ ആർത്തുല്ലസിച്ച് മേളപ്രേമികൾ. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ദുർഗാഷ്ടമി ദിനത്തിൽ പത്മശ്രീ ജയറാമിന്റെ നേതൃത്വത്തിൽ നൂറിലധികം കലാകാരന്മാർ ചെണ്ടയിൽ മേളപ്പെരുക്കങ്ങൾ തീർത്തപ്പോൾ ആയിരക്കണക്കിന് ആസ്വാദകരാണ് ക്ഷേത്രാങ്കണത്തിൽ തടിച്ചുകൂടിയത്.
ചോറ്റാനിക്കര ക്ഷേത്രത്തിൽ ഒമ്പതാം തവണയാണ് ദുർഗാഷ്ടമി ദിനത്തിൽ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറ മേളം നടക്കുന്നത്. ഇത്തവണ 183 വാദ്യകലാകാരന്മാരാണ് അണിനിരന്നത്. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരൻമാരോടൊപ്പം പവിഴമല്ലിത്തറയ്ക്കു മുന്നിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മേള പ്രമാണിയായി മാറി ജയറാം. കോവിഡ് ഭീഷണി നിലനിന്ന കഴിഞ്ഞ രണ്ട് വർഷവും ചോറ്റാനിക്കര സത്യൻ മാരാരായിരുന്നു മേള പ്രമാണി.
പതികാലത്തിൽ തുടങ്ങിയ പഞ്ചാരിമേളം രണ്ടും മൂന്നും നാലും കാലങ്ങൾ കൊട്ടിക്കയറിയ ശേഷം പ്രദക്ഷിണത്തോടെ പവിഴമല്ലിത്തറയ്ക്കു മുന്നിലെത്തി തീറുകലാശമായ അഞ്ചാം കാലത്തിൽ കൊട്ടി കലാശിച്ചപ്പോൾ മൂന്നു മണിക്കൂർ പിന്നിട്ടിരുന്നു. അപ്പോഴേയ്ക്കും പവിഴമല്ലി പുഷ്പങ്ങൾ തീർത്ത പരവതാനിയിൽ തിങ്ങിനിറഞ്ഞ ആസ്വാദക വൃന്ദം മേളക്കൊഴുപ്പിന്റെ ലഹരിയിലായിരുന്നു.
മേളത്തിൽ ജയറാമിന് വലത്തേ കൂട്ടായി ചോറ്റാനിക്കര സത്യൻ മാരാരും ഇടത്തേ കൂട്ടായി ആനിക്കാട് കൃഷ്ണകുമാർ മാരാരുമായിരുന്നു. ചെണ്ട ഇടന്തലയിൽ 17 പേർ നിരന്നപ്പോൾ ചോറ്റാനിക്കര രഞ്ജിത്, ഉദയനാപുരം മണിയൻ മാരാർ തുടങ്ങി വലന്തലയിൽ 50 പേരും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു തുടങ്ങി 36 പേർ കൊമ്പിലും പെരുവാരം സതീശൻ, കൊടകര അനൂപ് തുടങ്ങി 29 പേർ കുറുങ്കുഴലിലും ചോറ്റാനിക്കര സുനിൽകുമാർ, ചോറ്റാനിക്കര ജയകുമാർ തുടങ്ങി 50 പേർ ഇലത്താളത്തിലും പങ്കെടുത്തു.
ഒന്പതാം വട്ടവും മേളപ്രമാണിയായി ജയറാം; ആവേശം കൊട്ടിക്കയറി പവിഴമല്ലിത്തറ മേളം
11:46 PM Oct 03, 2022 | Deepika.com